തൃക്കാക്കര നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയം യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. സർക്കാരിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഇത് കോൺഗ്രസിന് വലിയ ഊർജ്ജം നൽകിയിട്ടുണ്ട്. യുഡിഎഫ് പ്രവർത്തകരുടെ വിജയാഹ്ലാദം പൂർണ്ണമായി അവസാനിക്കുന്നതിന് മുമ്പുതന്നെ മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഉമാ തോമസിന്റെ പ്രചരണഗാനം മുഴങ്ങവേ കോൺഗ്രസ്, എസ്ഡിപിഐ കൊടികൾ ചേർത്തുകെട്ടി നീങ്ങുന്ന വാഹന റാലിയിൽ പ്രവർത്തകർ ആഹ്ലാദം പങ്കിടുന്ന വീഡിയോ ആണിത്. കോൺഗ്രസ്, എസ്ഡിപിഐ രഹസ്യ ബന്ധത്തിൻറെ തെളിവ് എന്ന നിലയിലാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്
"കോൺഗ്രസുകാരാ... ഇതിനെക്കാൾ നല്ലത് ഒരു മുഴം കയറ്റിൽ തൂങ്ങി മരിക്കുന്നതായിരുന്നു ഭേദം..."എന്ന കുറിപ്പുമടങ്ങുന്ന വിഡിയോ ആണ് പലരും പങ്കുവയ്ക്കുന്നത്.
ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. കുറഞ്ഞത് ഒരു വർഷം പഴക്കമുള്ള വീഡിയോയാണിത്. വീഡിയോയിലെ ഗാനം കൃത്രിമമായി ചേർത്തതാണ്.
AFWA അന്വേഷണം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐയും യുഡിഎഫും തമ്മിൽ പ്രഖ്യാപിത ധാരണകളൊന്നും ഉണ്ടായിരുന്നില്ലെന്ന് മാധ്യമറിപ്പോർട്ടുകൾ പരിശോധിച്ച് ഉറപ്പിക്കാനായി. എസ്ഡിപിഐ, കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ച് തൃക്കാക്കരയിൽ വിജയാഘോഷം നടത്തിയതിന്റെ റിപ്പോർട്ടുകളും മാധ്യമങ്ങൾ നൽകിയിരുന്നില്ല.
തുടർന്ന് ഞങ്ങൾ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് സെർച്ച് ചെയ്ത് പരിശോധിച്ചപ്പോൾ 2021 ജനുവരിയിൽ ഈ വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത് കണ്ടെത്താനായി.
എന്നാൽ ഇവിടെയും വീഡിയോ എവിടെനിന്ന് പകർത്തിയത് എന്നതിനെപ്പറ്റി യാതൊരു സൂചനകളും നൽകിയിരുന്നില്ല. എന്നാൽ ഈ വീഡിയോ കുറച്ചുകൂടി ദൈർഘ്യമേറിയതായിരുന്നു. തുറന്ന വാഹനത്തിന് മുമ്പിലായി ഹാരം അണിഞ്ഞുകൊണ്ട് വിജയികളെപ്പോലെ തോന്നിക്കുന്ന ആളുകൾ നിൽക്കുന്നത് കാണാം. ചിരിച്ചുകൊണ്ട് ജനങ്ങളെ അഭിവാദ്യംചെയ്ത് നീങ്ങുന്ന ഇവരെകണ്ടാൽ വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുക്കുന്ന സ്ഥാനാർത്ഥികൾ ആണെന്ന് തോന്നും. ഇവരുടെ മുഖം മുറിച്ചുമാറ്റി ശേഷിക്കുന്ന ഭാഗമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന് കാണാം. തുടർന്ന് ബന്ധപ്പെട്ട കീവേർഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഫേസ്ബുക്കിലെ വീഡിയോ സെഷൻ പരതിയെങ്കിലും സമാനമായ വീഡിയോകൾ പോയ വർഷങ്ങളിൽ അപ്ലോഡ് ചെയ്തതായി കണ്ടെത്താൻ സാധിച്ചില്ല.
ഒരു വർഷത്തിലേറെയായി ഈ വീഡിയോ ഫേസ്ബുക്കിൽ ലഭ്യമായതുകൊണ്ടുതന്നെ ഇതിന് തൃക്കാക്കരയിൽ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധമൊന്നുമില്ല എന്ന് ഉറപ്പിക്കാനായി. വീഡിയോയിലേക്ക് ഉമാ തോമസിന്റെ പ്രചരണഗാനം കൃത്രിമമായി ചേർത്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
വീഡിയോയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഞങ്ങൾ കോൺഗ്രസ് എസ്ഡിപിഐ പ്രവർത്തകരേ സമീപിച്ചു. വീഡിയോ തൃക്കാക്കരയിൽ നിന്നുള്ളതല്ലെന്ന് എല്ലാവർക്കും ഉറപ്പുണ്ടായിരുന്നു. എങ്കിലും കൃത്യമായി എവിടെനിന്നാണ് എന്ന് കണ്ടെത്താൻ ഇരുകൂട്ടർക്കുമായില്ല. എസ്ഡിപിഐയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ജലീലുമായി ഞങ്ങൾ സംസാരിച്ചപ്പോൾ വീഡിയോ കേരളത്തിന് വെളിയിലുള്ളതാവാനാണ് സാധ്യതയെന്ന് പറഞ്ഞു. മംഗലാപുരത്ത് നടന്ന ഒരു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എസ്ഡിപിഐ സംയുക്തമായി മത്സരിച്ചപ്പോൾ നേടിയ വിജയിത്തിന്റെ ആഹ്ലാദത്തിനിടയിൽ പകർത്തിയതാവാനാണ് സാധ്യത കൂടുതലെന്നും ജലീൽ പറഞ്ഞു. വിശദമായ അന്വേഷണത്തിൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് ഈ റിപ്പോർട്ട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
എന്തായാലും കൊടികൾ ചേർത്തുകെട്ടി ആഹ്ളാദിക്കുന്ന കോൺഗ്രസ്, എസ്ഡിപിഐ പ്രവർത്തകരുടെ വീഡിയോ ഒരുവർഷത്തിലേറെയായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണെന്ന് ഉറപ്പായതോടെ ഇതിന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധമൊന്നുമില്ല എന്ന് ബോധ്യമായി.
തൃക്കാക്കരയിലെ UDF വിജയം ചേർന്ന് ആഘോഷിക്കുന്ന കോൺഗ്രസ് - എസ്ഡിപിഐ പ്രവർത്തകരുടെ വീഡിയോ.
ഈ വീഡിയോയ്ക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധമില്ല. ഉമാ തോമസിന്റെ പ്രചരണഗാനം ഇതിൽ കൃതൃമമായി ചേർത്തതാണ്. ഈ വീഡിയോ ഒരുവർഷത്തിലേറെയായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ്.