ഹമാസ് നേതാവ് യാഹ്യാ സിന്വറിന്റെ ഭാര്യയുടെ വീഡിയോ എന്ന തരത്തില് പ്രചരിപ്പിക്കുന്ന വീഡിയോ എ.ഐ. നിര്മിതമാണ്.
ഹമാസ് നേതാവ് യാഹ്യാ സിൻവറിന്റെ ഭാര്യയുടെ വീഡിയോ എന്ന തരത്തില് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില് പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വീഡിയോ എ.ഐ. നിര്മിതമാണെന്ന് കണ്ടെത്തി.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ബുര്ഖ ധരിച്ച ഒരു സ്ത്രി വിലപിടിച്ച ബാഗ് പിടിച്ച് ആടുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില് പറയുന്നത് ഇങ്ങനെയാണ്: “ഗാസയിലെ ജനങ്ങളെ കൊലയ്ക്ക് കൊടുത്ത്, യിസ്രയേൽമക്കളുടെ ജീവനെടുത്ത്, അതിന്റെ പേരിൽ പണം ഉണ്ടാക്കി സുഖിച്ച് പുളയ്ക്കുന്ന തീവ്രവാദികളുടെ കുടുംബം..സിൻവാറിൻ്റെ ഭാര്യ തുരങ്കത്തിൽ കൊണ്ടുപോയ ഹാൻബാഗിൻ്റെ വില 27 ലക്ഷം.ബിർകിൻ എന്ന ബ്രാൻഡ് ആണ്...ഇതാണ് ഇവരുടെ ലക്ഷുറി ലൈഫ്..കഷ്ടം.”
എന്നാല് എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയില് വീഡിയോ നിര്മിച്ച വ്യക്തിയുടെ പേര് നല്കിയിട്ടുണ്ട്. ഒരി ബെജെരാണോ എന്ന ക്രീയേറ്ററാണ് ഈ വീഡിയോ നിര്മിച്ചത്.
ഞങ്ങള് ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോള് ഇയാളുടെ സോഷ്യല് മീഡിയ പ്രൊഫൈലുകള് ഞങ്ങള്ക്ക് ലഭിച്ചു. ഈ പ്രൊഫൈലുകള് പ്രകാരം ഇയാള് Gitam BBDO എന്ന ഇസ്രയേലി കമ്പനിയില് ജെനെറെറ്റിവ് എ.ഐ. വിദഗ്ദ്ധനാണെന്ന് മനസിലാകുന്നു.
ഈ വീഡിയോ ഒരി ഫെസ്ബൂക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. “എല്ലാവര്ക്കും കുറച്ച് ബെര്ക്കിന്സ് വേണം.”
ഈ വീഡിയോ എ.ഐ. നിര്മിതമാണെന്ന് ഈ പോസ്റ്റിന്റെ കമന്റില് മറുപടിയായി സമ്മതിക്കുന്നു കുടാതെ ഏത് സോഫ്റ്റ്വെയര് ഉപയോഗിച്ചിട്ടാണ് ഈ വീഡിയോ നിര്മിച്ചത് എന്നും പറയുന്നുണ്ട്.
Minimax എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചിട്ടാണ് ഈ വീഡിയോ ഒരി നിര്മിച്ചത് എന്ന് കമന്റില് പറയുന്നുണ്ട്. Minimax ഒരു ടെക്സ്റ്റ് ടു വീഡിയോ ജെനെറെറ്റിവ് എ.ഐ. സോഫ്റ്റ്വെയര് ആണ്. ഈ വെബ്സൈറ്റ് ഉപയോഗിച്ച് വെറും ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് നല്കി നിങ്ങള്ക്ക് വീഡിയോ ഉണ്ടാക്കാന് പറ്റും. ഈ വെബ്സൈറ്റ് ഉപയോഗിചിട്ടായിരുന്നു യാഹ്യാ സിന്വറിന്റെ ഭാര്യയുടെ ബെര്ക്കിന്സ് ബാഗുമായിയുള്ള ഈ വീഡിയോ നിര്മിച്ചത്.
ഞങ്ങള് യാഹ്യ സിന്വറിനെ കുറിച്ച് കൂടുതല് അന്വേഷിച്ചപ്പോള് ഞങ്ങള്ക്ക് IDF പുറത്തു വിട്ട യാഹ്യാ സിൻവറിന്റെ ഭാര്യ ഒരു തുരംഗത്തില് നിന്ന് രക്ഷപെടാന് ശ്രമിക്കുന്നത്തിന്റെ ഒരു വീഡിയോ കണ്ടെത്തി.
ഇസ്രേയേലിന്റെ ഔദ്യോഗിക X അക്കൗണ്ടില് യാഹ്യാ സിന്വറിന്റെ ഭാര്യ കയ്യില് പിടിച്ച ബാഗ് 32 ലക്ഷം വില വരുന്ന ഹെര്മെസ് ബെര്ക്കിന്സ് ബാഗ് ആണ് എന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. ഹമാസിന്റെ കീഴില് ഗാസയിലെ ജനങ്ങള് കഷ്ടപ്പാട് അനുഭവിക്കുമ്പോള് സിന്വറും കുടുംബവും ആഡംബര ജീവിതം ജീവിക്കുകയായിരുന്നു എന്ന് ഇസ്രയേല് പറയുന്നു.
ഈ ബാഗ് ഡ്യൂപ്ലിക്കേറ്റ് ആണ് യഥാര്ത്ഥ ബെര്ക്കിന്സ് സ്റ്റോക്ക് അല്ല എന്നും ചിലര് സമൂഹ മാധ്യമങ്ങളില് പറയുന്നുണ്ട്. യാഹ്യാ സിന്വറിന്റെ ഭാര്യയുടെ ബാഗ് ഏതാണ് എന്ന് ഞങ്ങള്ക്ക് വ്യക്തമായി പറയാന് പറ്റില്ല.
നിഗമനം
സമൂഹ മാധ്യമങ്ങളില് ഹമാസ് നേതാവ് യാഹ്യാ സിന്വറിന്റെ ഭാര്യയുടെ വീഡിയോ എന്ന തരത്തില് പ്രചരിപ്പിക്കുന്ന വീഡിയോ എ.ഐ. നിര്മിതമാണെന്ന് അന്വേഷണത്തില് നിന്ന് വ്യക്തമാകുന്നു.