schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
News
Claim
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകൻ ശാസ്ത്ര ബോധത്തെ കുറിച്ച് സംസാരിക്കുന്നു.
Fact
വീഡിയോയിൽ കാണുന്ന രതീഷ് കൃഷ്ണ എന്ന അദ്ധ്യാപകന് സുകുമാരൻ നായരുമായി ബന്ധമില്ല.
എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടനത്തിൽ മിത്തുകൾക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം എന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ നടത്തിയ പരാമർശം വിവാദങ്ങൾക്ക് കാരണമായി.
“ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം.ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു.ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കണം,’ എന്ന് പ്രസംഗത്തിൽ ഷംസീർ പറഞ്ഞത് വിവാദമായി.
തുടർന്ന് ബിജെപിയും കോൺഗ്രസ്സും അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ഷംസീർ മാപ്പ് പറയണമെന്ന പ്രസ്താവനയുമായി മുന്നോട്ട് വന്നു. അതിനൊപ്പം സ്പീക്കർക്ക് എതിരെ കടുത്ത നിലപാടുമായി എൻഎസ്എസും അതിന്റെ ജനറൽ സെക്രട്ടറി സുകുമാരൻ നായരും രംഗത്ത് വന്നു.
ഈ സാഹചര്യത്തിൽ സുകുമാരൻ നായരുടെ മകൻ ശാസ്ത്ര അവബോധത്തെ കുറിച്ച് സംസാരിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. “സുകുമാരൻ നായരുടെ മകൻ അടിപൊളിയാണ്. നായർക്ക് വിവരം ഇല്ലെങ്കിലും മകന് കൃത്യമായുണ്ട്,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം.
ജലീൽ ജലീൽ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 966 ഷെയറുകൾ ഉണ്ടായിരുന്നു.
P P Vishnu Prasad എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 719 ഷെയറുകൾ ഉണ്ടായിരുന്നു.
Rijeesh M R എന്ന ഐഡി സഖാക്കളേ മുന്നോട്ട് എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ അതിന് 533 ഷെയറുകൾ ഉണ്ടായിരുന്നു.
Benny M Varghese എന്ന ഐഡിയിൽ നിന്ന് ഞങ്ങൾ കാണും വരെ പോസ്റ്റ് 252 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
മിത്ത് വിവാദത്തിൽ ഷംസീർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന സംഘടനകളിൽ പ്രധാനപ്പെട്ടതാണ് നായർ സമുദായത്തിന്റെ സമുദായ സംഘടനയായ എൻഎസ്എസ്. മിത്ത് വിവാദത്തിൽ സ്പീക്കര് എ എന് ഷംസീര് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്എസ്എസിന്റെ നേതൃത്വത്തില് തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തിയിരുന്നു. പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം.
ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. ഷംസീർ മാപ്പ് പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പുറത്തിറക്കിയ വാർത്ത കുറിപ്പിലും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഈ പോസ്റ്റുകൾ വൈറലാവുന്നത്. പോരെങ്കിൽ ഈ വിഷയത്തിൽ കോടതിയെ സമീപിക്കാനും സംഘടനയ്ക്ക് പദ്ധതിയുള്ളതായി വാർത്ത ഉണ്ട്.
ഇവിടെ വായിക്കുക:Fact Check:മദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിക്കുന്നത് 2021ൽ ബംഗ്ലാദേശിലാണ്
ഞങൾ ഒരു കീ വേർഡ് സെർച്ച് ചെയ്തപ്പോൾ,TC Rajesh Sindhu എന്ന മാധ്യമ പ്രവർത്തകൻ 2023 ഓഗസ്റ്റ് 4 ന് ചെയ്ത പോസ്റ്റ് കണ്ടു. അതിൽ രാജേഷ് പറയുന്നത്, ഈ പ്രഭാഷണം നടത്തിയത് രതീഷ് കൃഷ്ണൻ എന്ന കോളേജ് അദ്ധ്യാപകൻ ആണെന്നാണ്.
“രതീഷ് കൃഷ്ണൻ ഞങ്ങളുടെ സുഹൃത്തും സഹപ്രവർത്തകനുമാണ്. രസതന്ത്രത്തിൽ ഡോക്ടറേറ്റുള്ള അദ്ദേഹം കോളജ് അധ്യാപകനാണ്, ശാസ്ത്ര പ്രചാരകനാണ്, ശാസ്ത്രഗതി മാസികയുടെ എഡിറ്ററുമാണ്. പുരാണത്തിൽ പറയുന്ന മിത്തുകളും അന്ധവിശ്വാസങ്ങളും ശാസ്ത്രമാണെന്ന് സമർഥിക്കാൻ ഒരു ഭരണകൂടം നടത്തുന്ന ശ്രമങ്ങളെപ്പറ്റിയാണ് അദ്ദേഹം ഈ പ്രഭാഷണത്തിൽ പറയുന്നത്. ഇതൊക്കെ എവിടെയാണ് പഠിപ്പിക്കുന്നതെന്നറിഞ്ഞാൽ കൊള്ളാമെന്ന് വെല്ലുവിളിക്കുന്നവർക്കുള്ള മറുപടി കൂടിയാണത്,” രാജേഷ് പോസ്റ്റിൽ പറയുന്നു.
“രതീഷിന്റെ പ്രഭാഷണ ശകലം പലരും ഷെയർ ചെയ്തിരിക്കുന്നതു കണ്ടു, നല്ലത്. പക്ഷേ അതുപയോഗിച്ച രീതി വളരെ മോശമായിപ്പോയെന്നു പറയാതിരിക്കാനാകില്ല. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകനാണ് ഈ പ്രഭാഷണം നടത്തുന്നതെന്നു പറഞ്ഞ് ഒന്നിലേറെ ഇടങ്ങളിൽ ഈ വീഡിയോ പങ്കിട്ടുകണ്ടു. ഫോർട്ട് കൊച്ചി സ്വദേശിയായ രതീഷിന് സുകുമാരൻ നായരുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ യാതൊരു ബന്ധവുമില്ല. ഫെയ്സ് ബുക്കിൽ സജീവമല്ലാത്ത രതീഷ് രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്നിട്ട പോസ്റ്റ് അക്കാര്യം ചൂണ്ടിക്കാട്ടിയുള്ളതാണ്,” എന്നാണ് പോസ്റ്റ് തുടർന്ന് പറയുന്നത്.
“ശാസ്ത്രം പ്രചരിപ്പിക്കുന്നതും അശാസ്ത്രീയതകൾക്കെതിരെ പോരാടുന്നതും ശാസ്ത്രത്തേയും ശാസ്ത്രത്തെപ്പറ്റി പറയുന്നവരേയും വിശ്വാസത്തെ വച്ച് ആക്രമിക്കുന്നവരെ പ്രതിരോധിക്കുന്നതുമൊക്കെ നല്ലതാണ്. പക്ഷേ, അതിന് ഇത്തരം വികലമായ മാർഗങ്ങൾ സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ,പോയത് കൂട്ടിച്ചേർത്തു.
രാജേഷിന്റെ പോസ്റ്റിൽ ഒരു കമന്റായി രതീഷ് കൃഷ്ണൻ ഫേസ്ബുക്കിലിട്ട കുറിപ്പ് കൊടുത്തിട്ടുണ്ട്. ഓഗസ്റ്റ് 4,2023ലാണ് ഈ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ രതീഷ് തനിക്ക് സുകുമാരൻ നായരുമായി ബന്ധമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. രതീഷ് കൃഷ്ണന്റെ പ്രൊഫൈലിൽ നിന്നും തിരുവനന്തപുരം ഗവർമെൻറ് വിമൻസ് കോളേജിലെ കെമിസ്ട്രി അസിസ്റ്റന്റ് പ്രഫസ്സർ ആണ് അദ്ദേഹം എന്ന് മനസ്സിലായി.
“കഴിഞ്ഞ രണ്ടു ദിവസമായി എന്റെ ഒരു വീഡിയോശകലം പലരും ഷെയർ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. വീഡിയോ എന്റെ തന്നെയാണ്. അതിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. എന്നാൽ ആ വീഡിയോ ഷെയർ ചെയ്തിരിക്കുന്നവർ പറയുന്നതുപോലെ എനിക്ക് സുകുമാരൻ നായരുമായോ, അദ്ദേഹത്തിന്റെ കുടുംബവുമായോ യാതൊരു ബന്ധവുമില്ല. തെറ്റായ ഈ പരാമർശത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു, രതീഷ് പോസ്റ്റിൽ പറയുന്നു.
2023 ജനുവരി 24 ന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കിളിമാനൂർ ബിആർസി ഹാളിൽ സംഘടിപ്പിച്ച എസ്.തുളസീദാസൻ സ്മാരക പ്രഭാഷണത്തിൽ നിന്നും എടുത്ത ഒരു ഭാഗമാണിത്. biju mohan എന്ന വ്യക്തി തന്റെ യൂടുബ് ചാനലിൽ ഫെബ്രുവരി 12,2023 ൽ ഈ പ്രഭാഷണം മുഴുവനായും അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഇവിടെ വായിക്കുക:Fact Check: നിന്ന നില്പ്പില് മരിച്ചയാള് ആണോ ഈ വിഡിയോയിൽ?
വൈറലായ വീഡിയോയിൽ സംസാരിക്കുന്നത് രതീഷ് കൃഷ്ണൻ എന്ന കോളേജ് അദ്ധ്യാപകനാണ്. അദ്ദേഹത്തിന് സുകുമാരൻ നായരുമായി ഒരു ബന്ധവുമില്ല.
ഇവിടെ വായിക്കുക:Fact Check: ഐപിസി 233 സ്വയരക്ഷാവകാശ വകുപ്പല്ല
Sources
Facebook Post by TC Rajesh Sindhu on August 4,2023
Facebook Post by Retheesh Krishnan on August 4, 2023
Youtube video by biju mohan on February 12, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|