schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
സിപിഎം പ്രവര്ത്തകന് കണ്ണൂര് പുന്നോലില് ഹരിദാസിനെ കൊലപ്പെടുത്തിയ കേസില് പ്രതിയായ ആര്എസ്എസ് നേതാവായ നിജില് ദാസിനെ ഒളിവില് കഴിഞ്ഞിരുന്ന പിണറായിയിൽ ഉള്ള വീട്ടില് നിന്നും ഏപ്രില് 22ന് രാത്രിയോടെ പോലീസ് സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസങ്ങളിൽ മലയാള പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ്. വീട്ടുടമയും അധ്യാപികയുമായ ധര്മ്മടം അണ്ടല്ലൂര് സ്വദേശിനി പി.എം.രേഷ്മയെയുംഇയാളെ ഒളിവില് കഴിയാന് സാഹായിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻറെ കുടുംബ വീട്ടിൽ നിന്നും ഏറെ ദൂരയല്ലാത്ത ഒരു സ്ഥലത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞത് എന്നത് കൊണ്ട് തന്നെ ഈ വാർത്ത വളരെ പ്രാധാന്യത്തോടെയാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. പുന്നോലിൽ ഹരിദാസ് വധക്കേസിലെ പതിനാലാം പ്രതിയായ നിജിൽ ദാസ് എന്ന ആർഎസ്എസ് പ്രവർത്തകന് ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തു നൽകിയ പുന്നോലിൽ അമൃത വിദ്യാലയത്തിലെ അധ്യാപിക പി എം രേഷ്മയുടെ കുടുംബം സിപിഎം ആണെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു.
എന്നാൽ ആരോപണം നിഷേധിച്ച സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരെന്ന് പറഞ്ഞിരുന്നു. “രേഷ്മയെ സ്വീകരിച്ചത് ബിജെപി മണ്ഡലം സെക്രട്ടറിയാണ്. നിയമ സഹായം നൽകുന്നത് ബിജെപി അഭിഭാഷകനും.ഇതോടെ രേഷ്മയുടെ സംഘപരിവാർ ബന്ധം വ്യക്തമായതായി,” എം വി ജയരാജൻ പറഞ്ഞു.
സിപിഎം പ്രവര്ത്തകന് കണ്ണൂര് പുന്നോലില് ഹരിദാസിനെ കൊലപ്പെടുത്തിയ കേസില് നിജിൽ ദാസിനെ ഒളിവിൽ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ രേഷ്മയുടെ വീടിന് നേരെ ബോംബേറുണ്ടായതും വാർത്തയായിരുന്നു. ആക്രമണത്തിൽ വീടിന് കേടുപാടുകൾ പറ്റി.
സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്, കാരായി രാജന് ഉള്പ്പടെയുള്ള നേതാക്കള്ക്കെതിരെ പരാതിയുമായി രേഷ്മ രംഗത്ത് വന്നതും വാർത്ത ആയിരുന്നു. എം വി ജയരാജന് നടത്തിയ പത്ര സമ്മേളനത്തില് അശ്ലീല ചുവയോടെ സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നല്കിയത്. “തന്റെയും ഭര്ത്താവിന്റെയും കുടുംബം സി പിഎമ്മുമായി അടുത്ത ബന്ധം പുലര്ത്തുന്നവരും പാര്ട്ടി അനുഭാവികളുമാണ്,” എന്നും രേഷ്മ പരാതിയിൽ പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ്, “ഹരിദാസിനെ കൊലപ്പെടുത്തിയ ആര്എസ്എസ് പ്രവര്ത്തകനെ പിടികൂടിയത് ഡിവൈഎഫ്ഐ അധ്യാപികയുടെ തന്ത്രത്തിലൂടെ. തന്ത്രത്തിലൂടെ സ്വന്തം വീട്ടില് വിളിച്ചു വരുത്തി പോലീസിനെ അറിയിക്കുകയായിരുന്നു.”എന്നിങ്ങനെ പറയുന്ന വാർത്തയുള്ള സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ കണ്ണൂർ എഡിഷന്റെ ഏപ്രിൽ 23ലെ പത്രം എന്ന പേരിൽ ഒരു പടം ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. Ashraf Shas എന്ന ഐഡിയിൽ നിന്നുള്ള ഇത്തരം ഒരു പോസ്റ്റ് ഞങ്ങൾ പരിശോധിച്ചപ്പോൾ അതിന് 144 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ പരിശോധിച്ചപ്പോൾ,Faisal KP എന്ന ഐഡി ഷെയർ ചെയ്ത ഇത്തരം ഒരു പോസ്റ്റിന്,ഞങ്ങൾ പരിശോധിച്ചപ്പോൾ, 12 ഷെയറുകൾ ഉണ്ടായിരുന്നു.
Sababtanursabab Sabab T എന്ന ഐഡിയിൽ പോസ്റ്റിനു 8 ഷെയറുകൾ ഉണ്ടായിരുന്നു.
സിപിഎം പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അങ്ങനെ ഒരു വാർത്ത കൊടുത്തിട്ടുണ്ടോ എന്നറിയാൻ,ആദ്യം തന്നെ ദേശാഭിമാനി ഇ-പേപ്പര് പരിശോധിക്കുകയാണ് ചെയ്തത്. ദേശാഭിമാനിയുടെ വിവിധ എഡിഷനുകളുടെ ഏപ്രിൽ 8 തൊട്ട് ഏപ്രിൽ 29 വരെയുള്ള ഇ പേപ്പറകൾ പരിശോധിച്ചു. അങ്ങനെ ഒരു വാർത്ത മുൻ പേജിൽ കണ്ടില്ല. അറസ്റ്റ് നടന്നത് കണ്ണൂർ ജില്ലയിൽ ആയിരുന്നത് കൊണ്ട് ആ എഡിഷന്റെ ഇ പേപ്പർ ഞങ്ങൾ സവിശേഷ പരിശോധനയ്ക്ക് വിധേയമാക്കി. അതിൽ അത്തരത്തിൽ ഒരു വാർത്ത ഈ ദിവസങ്ങളിൽ ഇല്ലെന്ന് തീർച്ചയായി. ഏപ്രിൽ 23 ലെ കണ്ണൂർ എഡിഷൻ പത്രം പരിശോധിച്ചപ്പോൾ ഇത് സംബന്ധിച്ച വാർത്ത ഒന്നാം പേജിൽ കൊടുത്തിട്ടില്ല എന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
ഞങ്ങൾ തുടർന്ന് നിജിൽ ദാസിന്റെ അറസ്റ്റ് സംബന്ധിച്ച് ദേശാഭിമാനി കൊടുത്ത വാർത്ത പരിശോധിച്ചു. ഏപ്രിൽ 22 ന് കൊടുത്ത വാർത്ത ഇങ്ങനെ പറയുന്നു:” സിപിഎം പ്രവര്ത്തകന് കോടിയേരി പുന്നോലിലെ കെ ഹരിദാസനെ ബന്ധുക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസിൽ ആർഎസ്എസ് നേതാവ് അറസ്റ്റിൽ. ആർഎസ്എസ് തലശേരി ഖണ്ഡ് കാര്യവാഹക് പുന്നോൽ ചെള്ളത്ത് മടപ്പുരക്കടുത്ത പാറക്കണ്ടി വീട്ടിൽ നിജിൽ ദാസ് (38) ആണ് പിടിയിലായത്.
കൊലപാതകത്തിന് ശേഷം പിണറായി പാണ്ഡ്യാലമുക്കിലെ വാടക വീട്ടിൽ ഒളിവിൽകഴിയുകയായിരുന്നു. ഗൾഫിലുള്ള അണ്ടലൂർ കാവിനടുത്ത പ്രശാന്തിന്റെ വീടാണിത്. പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപികയായ പ്രശാന്തിന്റെ ഭാര്യയാണ് വീട് നൽകിയത്. രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. വധഗൂഢാലോചന കുറ്റം ചുമത്തി.” ഈ വാർത്തയിൽ ഒരിടത്തും രേഷ്മയുടെ ബുദ്ധിപൂർവമായ ഇടപ്പെടലാണ് അറസ്റ്റിന് കാരണം എന്ന് പറഞ്ഞിട്ടില്ല.
തുടർന്ന് ഞങ്ങൾ ദേശാഭിമാനി കണ്ണൂർ ബ്യുറോ ചീഫ് എം രഘുനാഥിനെ വിളിച്ചു. അദ്ദേഹം പറഞ്ഞത് ദേശാഭിമാനി അങ്ങനെ ഒരു വാർത്ത കൊടുത്തിട്ടില്ലെന്നാണ്.” സിപിഎം പ്രവര്ത്തകന് ഹരിദാസൻ വധിച്ച കേസിലെ പ്രതിയുടെ അറസ്റ്റ് നടന്നപ്പോൾ മുതൽ രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെ ആർഎസ്എസ് ബന്ധം ദേശാഭിമാനി തുറന്നു കാട്ടിയിരുന്നു,’അദ്ദേഹം പറഞ്ഞു.
സിപിഎം പ്രവര്ത്തകന് ഹരിദാസന്ന്റെ വധവുമായി ബന്ധപ്പെട്ടു ദേശാഭിമാനിയുടെ പേരില് പ്രചരിക്കുന്ന ഈ വാർത്ത വ്യാജമായി സൃഷ്ടിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
വായിക്കാം:പ്രേം നസീറിന്റെ വീട് വിൽക്കുന്നുവെന്ന പ്രചരണം തെറ്റ്
Sources
Deshabhimani Epaper
Report in Deshabhimani daily
Telephone conversation with Deshabhiman Kannur Bureau Chief M Raghunath
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
June 1, 2022
Sabloo Thomas
December 10, 2022
Sabloo Thomas
April 18, 2022
|