schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Daily Reads
Claim
തെരുവിൽ പാട്ട് പാടി ജീവിക്കുന്ന തിരുവനന്തപുരം സംഗീത കോളേജിലെ പൂർവ വിദ്യാർഥി.
Fact
വിഡിയോയിൽ കാണുന്ന മുഹമ്മദ് ഗസ്നി സംഗീതം പഠിച്ചിട്ടില്ല.
“തിരുവനന്തപുരം സംഗീത കോളേജിലെ പൂർവ വിദ്യാർത്ഥി ആണ്. പക്ഷെ ജീവിത ഘട്ടത്തിൽ എപ്പോഴോ കൊടും പട്ടിണി ആയപ്പോൾ തെരുവ് ഗായകൻ ആകേണ്ടി വന്നു. ഈ പാട്ട് കേട്ട് അതുവഴി പോയവർ ദൂരെ നിന്ന് പൂർണമായും കേട്ടിട്ട് ആണ് പോയത്. അത്രയ്ക്ക് ശ്രുതി മധുരം ആണ് ഈ പാട്ട്,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
ഈ പോസ്റ്റിന് Kundara News എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 11 k ഉണ്ടായിരുന്നു.
Rasheed Tdpa എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ ഈ പോസ്റ്റിന് 19 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ കാണുമ്പോൾ Santhosh Kumar എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 10 ഷെയറുകൾ ഉണ്ടായിരുന്നു.
Kundara Newsന്റെ കമന്റ് സെക്ഷൻ പരിശോധിച്ചപ്പോൾ എന്ന Hafiz Nizar MA എന്ന ആളുടെ ഒരു കമന്റ് കണ്ടു. അതിൽ പറയുന്നത്, “മുഹമ്മദ് ഗസ്നിയെന്ന ഇദ്ദേഹം – വയനാട്ടുകാരനാണ്.പല സ്ഥലത്തും വെച്ച് പാട്ട് കേട്ടിട്ടുണ്ട്.എന്റെ നാട് – തൊടുപുഴയിലും വന്നിട്ടുണ്ട്. (കോമഡിഉത്സവത്തിൽ)മിഥുൻ ഇദ്ദേഹത്തെ കൊണ്ടു വന്നിട്ടുണ്ട്. ഉയരങ്ങളിലെത്താൻ സാധിക്കാതെ പോയ കഴിവുള്ള വ്യക്തി.”
തുടർന്ന് ഞങ്ങൾ “മുഹമ്മദ് ഗസ്നി, തെരുവ് ഗായകൻ,” എന്ന് കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ Jaison Manjaly എന്ന യൂട്യൂബ് ചാനലിൽ ജൂൺ 12,2017 ൽ ഒരു വീഡിയോ കണ്ടു. അതിൽ മുഹമ്മദ് ഗസ്നിയുടെ ഒരു ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്. അതിന്റെ 9.19 മിനിറ്റ് മുതലുള്ള ഭാഗത്ത് അദ്ദേഹം പറയുന്നത്, ”താൻ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല എന്നും സംഗീതം ഔദ്യോഗികമായി പഠിച്ചിട്ടില്ലെന്നുമാണ്.”
തുടർന്നുള്ള തിരച്ചിലിൽ,Thrissur City Policeന്റെ ഏപ്രിൽ 20,2020 ലെ വീഡിയോ കണ്ടു. “15,000 ലധികം പാട്ടുകൾ മനപാഠമാക്കിയയാളാണ് വയനാട് സ്വദേശി മുഹമ്മദ് ഗസ്നി. ചെറുപ്പത്തിൽ ശാസ്ത്രീയ സംഗീതം പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ദാരിദ്ര്യവും കാലചക്രവും അയാളെ ചുമട്ടുതൊഴിലാളിയാക്കി മാറ്റി. ഇതിനിടയിൽ ചെറിയ ഗാനമേള ട്രൂപ്പുകളിൽ പാടാൻ അവസരം ലഭിച്ചു. മുവാറ്റുപുഴ ഏഞ്ചൽ വോയ്സ് അടക്കമുള്ള ഏതാനും വലിയ ഗാനമേള ട്രൂപ്പുകളിലും പങ്കാളിയായി. പ്രായാധിക്യവും ശ്വാസം മുട്ടൽ അടക്കമുള്ള രോഗങ്ങളും ഗസ്നിയ്ക് പിടിപെട്ടതോടെ ഗാനമേളകൾക്ക് വിളിക്കാതെയായി. ഒമ്പതു വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റതോടെ പണിയെടുത്തും ജീവിക്കാൻ കഴിയാതെ വന്നു. ഇതോടെ പല തെരുവുഗായകസംഘങ്ങളിലും പാടി ഉപജീവനം കഴിച്ചുവരികയായിരുന്നു,” എന്നാണ് പോസ്റ്റ് പറയുന്നത്.
“ലോക്ക്ഡൌൺ ആരംഭിച്ചപ്പോൾ തൃശൂരിലെ തെരുവിൽ നിന്നും പോലീസാണ് ഗസ്നിയെ വിൽവട്ടത്തെ ക്യാമ്പിലെത്തിച്ചത്. ക്യാമ്പില് എത്തിയ ദിവസം മുതല് അന്തേവാസികൾക്കുവേണ്ടി ഗസ്നി ഗാനങ്ങൾ ആലപിക്കും. ഗസ്നിയോട് അടുത്ത് ഇടപഴകിയ മറ്റൊരു അന്തേവാസിയാണ് ഇയാളുടെ കഴിവുകളെക്കുറിച്ച് ക്യാമ്പിൽ സന്ദർശനം നടത്തിയ വിയ്യൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി ഓഫീസർ മോഹൻകുമാറിനോട് പറഞ്ഞത്. പല ഭാഷകളിലായി പതിനഞ്ചായിരത്തിലധികം ഗാനങ്ങൾ മന:പാഠമാക്കിയയാളാണ് ഗസ്നി. പോലീസ് സംരക്ഷണയിൽ ഏറെ സന്തോഷം തോന്നുന്നുവെന്ന് ഗസ്നി പറഞ്ഞു. ജീവിത പ്രതിസന്ധികളിൽ പാട്ടുകളാണ് തനിക്ക് കൂട്ടായി നിന്നത്. ഇപ്പോളിതാ പോലീസെന്ന മറ്റൊരു വലിയ കൂട്ടുകാരൻ കൂടിയായി. കോവിഡ് കാലം കഴിയുന്നതോടെ ഗസ്നി സ്വന്തം വീട്ടിലേക്ക് മടങ്ങും,”എന്നും Thrissur City Policeന്റെ പോസ്റ്റ് കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 17 .2017 ലെ ടൈംസ് ഓഫ് ഇന്ത്യ പത്രവും ഗസ്നിയെ കുറിച്ച് ഒരു റിപ്പോർട്ട് കൊടുത്തിരുന്നു. അത് ഇങ്ങനെയാണ്: “ഞാൻ തെരുവിൽ പാടുമ്പോൾ ആരോ ഒരു വീഡിയോ പകർത്തി. സോഷ്യൽ മീഡിയയിൽ പലരും അത് കണ്ടിരുന്നുവെന്നും വിനീത് ശ്രീനിവാസൻ തന്നെ കുറിച്ചറിയാൻ താല്പര്യം പ്രകടിപ്പിച്ചുവെന്നും പിന്നീടാണ് അറിഞ്ഞത്. അദ്ദേഹത്തിന്റെ മാനേജർ എന്നോട് ഫോണിൽ സംസാരിച്ചു. കൊച്ചിയിലേക്ക് വരാൻ പറഞ്ഞു. ശ്രീനിവാസൻ സാർ സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ ഞാൻ പാടണമെന്ന് അവർ ആഗ്രഹിക്കുന്നതായി പറഞ്ഞു. ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന ഗസ്നി, 2008ൽ ജോലിക്കിടെ അപകടത്തിൽ പെട്ട് ഒരു വർഷത്തോളം വീട്ടിൽ കിടപ്പിലായി പോയി. ഒരു പുതിയ വരുമാനമാർഗം കണ്ടെത്തുന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ, തന്റെ പാട്ടിനോടുള്ള അഭിനിവേശം പുതുക്കാൻ അദ്ദേഹം തീരുമാനിച്ചു. അത് അദ്ദേഹത്തെ മുന്നോട്ട് നയിച്ചു. അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 8,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലായിരിക്കും. എന്നാൽ ജനങ്ങളുടെ സ്വീകരണമാണ് തന്റെ ഹൃദയത്തെ കുളിർപ്പിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ഓഫർ തീർച്ചയായും ഒരു പ്രോത്സാഹനമാണ്. സിനിമയെക്കുറിച്ചോ പാട്ടിനെക്കുറിച്ചോ ഒന്നും അറിയില്ലെങ്കിലും രണ്ടുപേരെയും-വിനീതിനെയും ശ്രീനിവാസനെയും – പരിചയപ്പെടുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്,”അദ്ദേഹം പറയുന്നു.
എന്നാൽ ഈ സിനിമ നടന്നില്ലെന്നാണ് ഞങ്ങൾക്ക് മനസിലാക്കാനായത്. ഫ്ളവേഴ്സ് ടിവി അവരുടെ റിയാലിറ്റി ഷോയിൽ ജൂലൈ 20,2017ന് അദ്ദേഹത്തെ കൊണ്ട് വന്നിരുന്നു.
തുടർന്ന് ഞങ്ങൾ മുഹമ്മദ് ഗസ്നിയെ നേരിട്ട് പരിചയമുള്ള പത്രപ്രവർത്തകനായ പ്രജോദ് കടക്കലിനെ വിളിച്ചു. അദ്ദേഹം പറഞ്ഞത്, “ഗസ്നി ഒരു ചുമട്ട് തൊഴിലാളിയായിരുന്നു. പിന്നീടാണ്, അദ്ദേഹം തെരുവിൽ പാടാൻ തുടങ്ങിയത്. എരുമേലിയിൽ വെച്ച് അദ്ദേഹം പാടുന്ന ഒരു ഗാനം ഞാൻ മൊബൈലിൽ ഷൂട്ട് ചെയ്തു. അത് ഞാൻ അന്ന് ജോലി ചെയ്തിരുന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അത് കണ്ടാണ് ഗസ്നിയെ വിനീത് ശ്രീനിവാസൻ സിനിമയിലേക്ക് വിളിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ഗസ്നി സംഗീതം പഠിച്ചിട്ടില്ല,”അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിന്റെ ഓഫീസിൽ വിളിച്ചപ്പോൾ,അവർ പറഞ്ഞത് ഇങ്ങനെയാണ്,”1939 മുതൽ ആരംഭിച്ചതാണ് ഈ കോളേജ്. അത് കൊണ്ട് തന്നെ പഴയ കാലത്ത് പഠിച്ച വിദ്യാർഥികളുടെ എല്ലാം വിവരം ഞങ്ങളുടെ കയ്യിലില്ല.”
വായിക്കാം:Fact Check:മൃതദേഹങ്ങള് കൂട്ടത്തോടെ കുഴിച്ചുമൂടുന്ന വീഡിയോ 2022ൽ യുക്രൈനിൽ നിന്നുള്ളത്
തെരുവിൽ പാട്ട് പാടി ജീവിക്കുന്ന മുഹമ്മദ് ഗസ്നി സംഗീത കോളേജിലെ പൂർവ വിദ്യാർഥിയല്ലെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ ലഭ്യമായ വിവരം.
Sources
Youtube video of Jaison Manjaly on June 12,2017
Facebook post of Thrissur City Polce on April 20,2020
Facebook post of Flowers TV on July 20, 2017
News report in Times of India on August 17,2017
Telephone Conversation with Journalist Prajod Kadakkal
Telephone conversation with the Office of the Swathi Thirunal Music College
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|