രണ്ടാം പിണറായി സര്ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമായിരുന്നു മെയ് 28-ന് . ഈ സാഹചര്യത്തിൽ, കേരളത്തിൽ കാസർഗോഡ് മുതൽ കന്യാകുമാരിവരെ പത്തുവരി പാത നിർമ്മിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു എന്ന തരത്തിൽ ഒരു പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്. ഒരു ചാനൽ ന്യൂസിന്റെ രൂപത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകളായാണ് ഈ വാദം പ്രചരിക്കുന്നത്.
പ്രചാരത്തിലുള്ള പോസ്റ്റിന്റെ പൂർണ്ണരൂപം താഴെക്കാണാം.
എന്നാൽ ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ പ്രചരിക്കുന്ന വാദം തെറ്റാണെന്ന് കണ്ടെത്തി. കേരളത്തിൽ പത്തുവരി പാത നിർമ്മിക്കും എന്ന് സർക്കാർ പറഞ്ഞിട്ടില്ല.
സമാനമായ പോസ്റ്റുകളുടെ ആർക്കൈവ് ചെയ്ത ലിങ്കുകൾ : Archive 1
AFWA അന്വേഷണം
കേരളത്തിൽ പത്തുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട് യാതൊരു വാർത്തയും ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചില്ല. മെയ് 28-ന് നടന്ന നയപ്രഖ്യാപന പരിപാടിയിലും അത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. ഇങ്ങനെയൊരു സ്വപ്നപദ്ധതി സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് തീർച്ചയായും മാധ്യമശ്രദ്ധ നേടിയേനെ.
ഇപ്പോൾ പ്രചരിക്കുന്ന സ്ക്രീൻഷോട്ടിലും ഒരു ചാനലിന്റെയും ലോഗോയോ പേരോ നൽകിയിട്ടില്ല.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ഞങ്ങൾ പൊതുമരാമത്ത് വകുപ്പ് നാഷണൽ ഹൈവേ വിഭാഗത്തെ ബന്ധപ്പെട്ടു. കേരളത്തിൽ ഇപ്പോൾ NH66 ആറുവരി ആക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും പത്തുവരി പാത നിർമ്മിക്കും എന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും ചീഫ് എഞ്ചിനീയർ (നാഷണൽ ഹൈവേ) ഞങ്ങളോട് വ്യക്തമാക്കി.
പ്രചരിക്കുന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും ഇന്ത്യാ ടുഡേയോട് സ്ഥിതീകരിച്ചു.
സംസ്ഥാനത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത (NH66) ആറ് വരിയാക്കാൻ സർക്കാർ തീരുമാനം വന്നത് 2017-ൽ ആണ്. ഇതിനുള്ള കേന്ദ്രാനുമതി ലഭിക്കുന്നത് 2019-ലും. 13 ഘട്ടങ്ങളിലായാണ് NH66 ആറുവരി ആക്കുന്നത്. ഇതിനുള്ള ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിലാണെന്ന് സർക്കാർ ഈ വർഷം തുടക്കത്തിൽ അറിയിച്ചിരുന്നു.
അതിനാൽ കേരളത്തിൽ പത്തുവരി പാത നിർമ്മിക്കും എന്ന് സർക്കാർ പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വാദങ്ങൾ തെറ്റാണ്.
കേരളത്തിൽ കാസർഗോഡ് മുതൽ കന്യാകുമാരിവരെ പത്തുവരി പാത നിർമ്മിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇത്തരത്തിലൊരു പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയിട്ടില്ല. കേരളത്തിൽ ആറുവരി പാതക്കുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.