schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
“ഇന്ത്യൻ പ്രധാനമന്ത്രി നെഹ്റു തന്റെ നായയെയും കൊണ്ട് പ്രത്യേക വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ പണമില്ലാതെ ലോകകപ്പ് ഫുട്ബോളിൽ നിന്നും പിന്മാറേണ്ടി വന്ന ദയനീയ ചരിത്രം,”എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“1948 ലണ്ടൻ ഒളിമ്പിക്സ് കളിച്ചിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ മതിയായ പണമില്ലാതെ ലോകകപ്പിൽ നിന്നും പിന്മാറേണ്ടി വന്നു. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ മൗനം പാലിച്ചു. ഈ പ്രവർത്തനങ്ങളെല്ലാം അന്ന് സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്,” എന്നാണ് പോസ്റ്റ് പറയുന്നത്.
“ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അന്നത്തെ നിലവാരം കൂടി അറിയുക. ഇപ്പോഴത്തെ ലോക കപ്പ് ജേതാക്കൾ ആയ ഫ്രാൻസിനെ ആദ്യ പകുതിയിൽ ഇന്ത്യ 1–1ന് സമനിലയിൽ തളച്ചു. രണ്ടാം പകുതിയുടെ അവസാന മിനിറ്റിൽ ഫ്രാൻസ് നേടിയ ഒരു ഗോളിന് ആണ് ഇന്ത്യ തോറ്റത്. മികച്ച കളി കാഴ്ച വച്ച ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് കാണികൾ നിറഞ്ഞ കരഘോഷത്തോടെ സ്റ്റാൻഡിംഗ് ഓവേഷൻ നൽകി. ഇതിനുശേഷം, 1950-ൽ ബ്രസീലിൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ടീം യോഗ്യത നേടി. എന്നാൽ അവസാന നിമിഷം ടീമിനെ അയക്കേണ്ടതില്ല എന്ന് സർക്കാർ തീരുമാനിച്ചു. നഗ്നപാദ ഫുട്ബോൾ കളിക്കുന്നത് ഫിഫ നിരോധിച്ചതായി ഇന്ത്യയെ അറിയിച്ചിരുന്നു. ഇന്ത്യ ഒരു ദരിദ്ര രാജ്യമാണെന്നും അവിടെ വരാൻ തങ്ങൾക്ക് പണമില്ലെന്നും സംഘാടകരോട് ഇന്ത്യൻ സർക്കാർ പറഞ്ഞു. ഇന്ത്യയെ പോലെ കഴിവുള്ള ഒരു ടീം ലോകകപ്പിന് വരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഫിഫ പറഞ്ഞു. എല്ലാ ഇന്ത്യൻ താരങ്ങളുടെയും യാത്രാ ചെലവും താമസം ചെലവുകളും തങ്ങൾ വഹിച്ചു കൊള്ളാമെന്ന് ഫിഫ അറിയിച്ചു. എന്നാൽ നെഹ്രുവിന്റെ സർക്കാർ ടീമിനെ അയച്ചില്ല. (അന്ന് അസോസിയേഷൻ സർക്കാരിന്റെ കീഴിലായിരുന്നു). വലിയ പ്രതീക്ഷയോടെ ലോകകപ്പിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ടീമിന്റെ മനോവീര്യം വല്ലാതെ തകർന്നു. അതിനുശേഷം ഇതുവരെ ഇന്ത്യക്ക് ഫിഫ ലോകകപ്പിന് യോഗ്യത നേടാനായിട്ടില്ല. അന്ന് ഫുട്ബോൾ ടീം താരങ്ങൾക്ക് ആവശ്യമുള്ള ബൂട്ട്കൾ നൽകാൻ സർക്കാർ തയ്യാറായില്ല. അക്കാലത്ത് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ശൈലേന്ദ്രനാഥ് മന്ന ലോകത്തെ മികച്ച 10 ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം, അദ്ദേഹം ഇന്ത്യൻ ഫുട്ബോളിനെ തകർത്ത ഈ തട്ടിപ്പിന്റെ കഥ ജനങ്ങളോട് പറഞ്ഞു.പിന്നീടുള്ള കോൺഗ്രസ് ഭരണത്തിൽ ഇന്ത്യൻ കായിക രംഗം രാഷ്ട്രീയ നേതാക്കൾക്ക് അഴിമതി നടത്താൻ വേണ്ടി മാത്രമുള്ള ഒരു മേഖലയായി ചുരുങ്ങി. ഇന്ത്യയിലെ വിവിധ കായിക മേഖലകളുടെ നിലവാരം താഴോട്ടു പോയിക്കൊണ്ടിരുന്നു. ഇന്ന്, ഇന്ത്യയിലെ 7 പ്രധാന ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ 3 എണ്ണവും നെഹ്രുവിന്റെ പേരിലാണ്. മകൾ ഇന്ദിരാഗാന്ധിയുടെ പേരിലാണ് ഒരു സ്റ്റേഡിയം. ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യയിൽ നടന്നപ്പോൾ, ജവഹർലാൽ നെഹ്റു ഒരുപക്ഷേ ഇന്ത്യയുടെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ ആയിരുന്നു എന്ന് വിദേശ കളിക്കാർക്ക് തോന്നിയിരിക്കണം. ഇന്ന്, 70 വർഷങ്ങൾക്ക് ശേഷം, രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായിരുന്ന ശൈലേന്ദ്രനാഥ് മന്നയെ ആർക്കും അറിയില്ല,” എന്നാണ് പോസ്റ്റ് പറയുന്നത്.
Suresh Babu Vathiath എന്ന ഐഡിയിൽ നിന്നും Metroman എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണും വരെ 308 പേർ വീണ്ടും പങ്കിട്ടു.
Unni Krishnan എന്ന ഐഡിയിൽ നിന്നും 38 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
ഞങ്ങൾ കാണും വരെ അജിത്ത് പട്ടത്ത് എന്ന ഐഡിയിൽ നിന്നും 38 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
Jaya Pillai എന്ന ഐഡിയിൽ നിന്നും 35 പേർ പോസ്റ്റ് ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
രുദ്ര ദേവൻ എന്ന ഐഡിയിൽ നിന്നും 21 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ കാണുമ്പോൾ, നഗരൂർ വിമേഷ് എന്ന ഐഡിയിൽ നിന്നും 20 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ പ്രചാരണത്തിന്റെ വസ്തുത എന്ത് എന്നറിയാൻ വിവിധ കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു. അപ്പോൾ നവംബർ 10,2022 ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധരിക്കരിച്ച ഒരു റിപ്പോർട്ട് കിട്ടി.”എല്ലാ ഫുട്ബോൾ ലോകകപ്പുകളുടേയും കൗണ്ട്ഡൗൺ ആരംഭിക്കുമ്പോൾ ഒരു മിഥ്യ – പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന കഥ- പ്രചരിക്കുന്നു. രാജ്യം ഒരു ലോകകപ്പിൽ മത്സരിക്കാൻ ഏറ്റവും അടുത്തെത്തിയ 1950-ലെ പതിപ്പിൽ ഇന്ത്യ കളിച്ചില്ല. കളിക്കാർ ഷൂ ധരിച്ച് കളിയ്ക്കാൻ ഇഷ്ടപ്പെട്ടില്ല. ഫിഫ, കളിക്കാരെ നഗ്നപാദരായി കളത്തിൽ ഇറങ്ങാൻ അനുവദിച്ചില്ല, എന്ന് കഥ പറയുന്നു,” ഇന്ത്യൻ എക്സ്പ്രസ്സ് ലേഖനം പറയുന്നു.
എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ ‘ബോക്സ് ടു ബോക്സ്: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ 75 വർഷങ്ങൾ’ എന്ന പുസ്തകം ഈ അവകാശവാദത്തെ നിഷേധിക്കുന്നു. ‘നൂറ്റാണ്ടിന്റെ മണ്ടത്തരം’ എന്ന തലക്കെട്ടിലുള്ള ഒരു അധ്യായത്തിൽ, എഴുത്തുകാരൻ ജയദീപ് ബസു, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) അജ്ഞത, ഹ്രസ്വദൃഷ്ടി, കളിക്കാരിലുള്ള ആത്മവിശ്വാസക്കുറവ്, തെറ്റായ മുൻഗണനകൾ എന്നിവ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഒരു ലോകകപ്പിൽ മത്സരിക്കാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തിയതെങ്ങനെയെന്ന് വെളിപ്പെടുത്തുന്നു.”1950 മെയ് 16 ന് ഇന്ത്യ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു, ജൂൺ 15 അല്ലെങ്കിൽ 16 ന് ടീം ബ്രസീലിലേക്ക് പോയി അതിന്റെ ആദ്യ മത്സരം ജൂൺ 28ന് കളിക്കും.
“ഇന്ത്യൻ ഫുട്ബോളിൽ ചുരുളഴിയാതെ തുടരുന്ന ഏറ്റവും വലിയ ദുരൂഹതയാണ് അതിനുശേഷമുള്ള സംഭവങ്ങൾ,” ബസു എഴുതുന്നു. ‘നഷ്ടപ്പെട്ട ഈ അവസരം മറ്റൊരു ലോകകപ്പ് കളിക്കുന്നത് വരെ ഇന്ത്യൻ ഫുട്ബോളിനെ വേട്ടയാടും.1950-ലെ ലോകകപ്പിൽ ഇന്ത്യ പങ്കെടുക്കാത്തതിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണ ഇല്ലാതാക്കിയതിന് പുറമേ, അന്നും ഇന്നും തുടരുന്ന പൊതു സമീപനവും- ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിൽ എഐഎഫ്എഫിന്റെ ഭാഗത്തുനിന്നുള്ള ദീർഘവീക്ഷണത്തിന്റെയും ഭാവനയുടെയും അഭാവം- ഈ കഥ ഉയർത്തിക്കാട്ടുന്നു.” ലേഖനം പറയുന്നു.
തുടർന്നുള്ള തിരച്ചിലിൽ, ദി ട്രിബ്യുൺ ജൂൺ 19,2018 ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം കിട്ടി.”എന്തുകൊണ്ടാണ് ഇന്ത്യൻ ഫുട്ബോൾ ടീം ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത് എന്നതുമായി ബന്ധപ്പെട്ട് നിരവധി മിഥ്യാധാരണകളുണ്ട്,” ലേഖനം പറയുന്നു.
“കെട്ടുകഥ നമ്പർ 1: ഫിഫ നിയമങ്ങൾ പ്രകാരം ഷൂ ധരിക്കുന്നത് നിർബന്ധമായതിനാൽ നഗ്നപാദരായി കളിക്കുന്ന ഇന്ത്യൻ താരങ്ങൾ ശക്തരായ എതിരാളികളാൽ പിന്തള്ളപ്പെടുമെന്ന് AIFF കരുതി. 1948 ലെ ലണ്ടൻ ഒളിമ്പിക്സിൽ ഫ്രാൻസിനോട് 1-2 ന് പരാജയപ്പെട്ട ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഉയരുന്ന നിലവാരത്തെ ഈ തീരുമാനം നശിപ്പിക്കുകയായിരുന്നു.
“കെട്ടുകഥ 2. വിദേശനാണ്യത്തിന്റെ ദൗർലഭ്യവും കപ്പൽ വഴിയുള്ള ദീർഘദൂര യാത്രയുമാണ് പിൻവലിക്കലിനുള്ള മറ്റ് കാരണങ്ങളായി പറയപ്പെടുന്നത്,”ദി ട്രിബ്യുൺ വ്യക്തമാക്കി.കെട്ടുകഥ 3. ഇന്ത്യ 90 മിനിറ്റ് മത്സരങ്ങൾ കളിക്കുന്നത് പതിവായിരുന്നില്ല. 1970 ന് മുമ്പ്, ഇന്ത്യയുടെ ആഭ്യന്തര ടൂർണമെന്റുകൾ 70 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു.”
“യാഥാർത്ഥ്യം അതിനിടയിലെവിടെയോ ആകാം. ഒന്നാമതായി, ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഏകദേശം മൂന്ന് വർഷം മുമ്പ് മാത്രമായിരുന്നു. മാത്രമല്ല ലോകകപ്പ് പങ്കാളിത്തത്തിനായി ഇത്രയും വലിയ നിക്ഷേപം നടത്താൻ കഴിയും എന്ന് ഉറപ്പില്ലായിരുന്നു. അക്കാലത്ത്, ഫിഫ ലോകകപ്പിന് ഇത്ര ഗ്ലാമർ ഉണ്ടായിരുന്നില്ല. അതിന്റെ സാർവത്രിക ആകർഷണവും ജനപ്രീതിയും ഇന്നത്തെപ്പോലെ ആയിരുന്നില്ല,” ദി ട്രിബ്യുൺ ലേഖനം പറയുന്നു.
“രണ്ടാമതായി, ഒളിമ്പിക്സിലും ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന 1951ലെ ഏഷ്യൻ ഗെയിംസിലും എഐഎഫ്എഫ് ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധാലുക്കളായിരുന്നു. മൂന്നാമതായി, ഫിഫ ലോകകപ്പിൽ കളിക്കുന്നത് ഇന്ത്യയുടെ കളിക്കാരെ പ്രൊഫഷണലായി മുദ്രകുത്തുമെന്നും അതുവഴി അവരെ ഒളിമ്പിക്സിന് അയോഗ്യരാക്കുമെന്നും ആശങ്കയുണ്ടായിരുന്നു, ദി ട്രിബ്യുൺ ലേഖനം പറയുന്നു.
“അപ്പോൾ ഉയരുന്ന ചോദ്യം, അന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന് ഫുട്ബോളിന്റെ ശക്തികേന്ദ്രങ്ങളെ തോല്പിക്കാൻ തക്ക കരുത്തുണ്ടായിരുന്നോ,എന്നാണ്. ഇല്ല എന്നാണ് കൃത്യമായ ഉത്തരം. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു അധികം കാലമാവാത്തതിന്നാൽ, 33 രാജ്യങ്ങൾ മാത്രമാണ് യോഗ്യതാ മത്സരങ്ങൾക്കായി സൈൻ അപ്പ് ചെയ്തത്. ഇപ്പോൾ ആ സ്ഥാനത്ത് 200 രാജ്യങ്ങളുണ്ട്. അക്കാലത്ത് കോണ്ടിനെന്റൽ യോഗ്യതാ മത്സരങ്ങൾ ഉണ്ടായിരുന്നില്ല. അന്ന് ഫിഫയ്ക്ക് റാങ്കിംഗ് സമ്പ്രദായം ഇല്ലായിരുന്നു. യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യയെ ബർമ, ഫിലിപ്പീൻസ് എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് ചെയ്തു. ഇരു രാജ്യങ്ങളും പിൻവാങ്ങി. ഇന്ത്യ ഓട്ടോമാറ്റിക്കായി യോഗ്യതാ നേടി,” ദി ട്രിബ്യുൺ കൂട്ടിച്ചേർത്തു.
“അവസാന റൗണ്ടിൽ, ഇന്ത്യ സ്വീഡൻ, ഇറ്റലി, പരാഗ്വേ എന്നിവയ്ക്കൊപ്പം പൂൾ III-ൽ ഇടംനേടി. പക്ഷേ സങ്കടകരമെന്നു പറയട്ടെ, അവസാന നിമിഷം ഇന്ത്യ പിന്മാറി. ഇത് ഫിഫയെ പ്രകോപിപ്പിച്ചു. തുടർന്നുള്ള പതിപ്പിൽ (1954) എഐഎഫ്എഫിന്റെ പ്രവേശനം ഫുട്ബോളിന്റെ വേൾഡ് ഗവേണിംഗ് ബോഡി അംഗീകരിച്ചില്ല. അടുത്ത മൂന്ന് പതിറ്റാണ്ടുകളായി ഇരു സംഘടനകളും തമ്മിലുള്ള ശീതയുദ്ധം തുടർന്നു,” ലേഖനം തുടരുന്നു.
“കപാഡിയയുടെ പുസ്തകമായ ‘ദ ഫുട്ബോൾ ഫാനറ്റിക്സ് എസൻഷ്യൽ ഗൈഡ്’ രസകരമായ ഒരു കാര്യം കുറിക്കുന്നു. മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും നാട്ടിൽ നിന്നുള്ള ടീം ലോകകപ്പിൽ ഉണ്ടാവാൻ ആതിഥേയരായ ബ്രസീൽ ആഗ്രഹിച്ചു. ഇന്ത്യയുടെ ചെലവിന്റെ ഭൂരിഭാഗവും നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തു. ബ്രസീലിയൻ സംഘാടകർ 1950 മാർച്ചിലും ഏപ്രിലിലും രണ്ടുതവണ എഐഎഫ്എഫുമായി ബന്ധപ്പെട്ടു. എന്നിരുന്നാലും, അത് നടന്നില്ല. ഒടുവിൽ ലോകകപ്പ് 13 ടീമുകളുടെ ടൂർണമെന്റായി ചുരുങ്ങി. 1950-ലെ ഫിഫ ലോകകപ്പിൽ പങ്കെടുക്കാനുള്ള അവസരം ഇന്ത്യൻ ഫുട്ബോൾ നഷ്ടപ്പെടുത്തുക മാത്രമല്ല,കളിയുടെ വളർച്ചയെ ഇല്ലാതാക്കുക കൂടിയാണ് ചെയ്തത്,” ലേഖനം വ്യക്തമാക്കുന്നു.
തുടർന്ന് ഞങ്ങൾ ഇന്ത്യൻ ഫുട്ബോൾ കളിക്കാർ കളിക്കുമ്പോൾ ഷൂ ധരിക്കാതിരുന്നത് എന്തിനെന്ന് ചർച്ച ചെയ്യുന്ന 2014 മെയ് 17-ന് പ്രസിദ്ധീകരിച്ച സ്പോർട്സ് സ്റ്റാറിന്റെ ഒരു ലേഖനം കണ്ടെത്തി. 1948ൽ ഷൂ ധരിക്കാതെയുള്ള ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ പ്രകടനം എത്രയോ കാണികളെ അമ്പരപ്പിച്ചെന്നും ലേഖനത്തിൽ പരാമർശിക്കുന്നു. ലേഖനത്തിൽ, പരിശീലകൻ ബി.ഡി ചാറ്റർജി, ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂ ധരിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതിന് ആവശ്യമായ ഷൂസുകൾ കയ്യിൽ ഉണ്ടായിരുന്നുവെന്ന് പറയുന്നത് ശ്രദ്ധേയമാണ്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അവരുടെ വെബ്സൈറ്റിൽ ചരിത്രം എന്ന ഭാഗത്ത് ,”ഷെഡ്യൂൾ ചെയ്ത എല്ലാ എതിരാളികളും പിൻവാങ്ങിയതിന്റെ ഫലമായി 1950 ഫിഫ ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യൻ ഫുട്ബോൾ ടീം ഡിഫോൾട്ടായി യോഗ്യത നേടി. എന്നാൽ ടീം തിരഞ്ഞെടുപ്പിലെ അഭിപ്രായവ്യത്യാസങ്ങളും പരിശീലന സമയക്കുറവും ചൂണ്ടിക്കാട്ടി AIFF ടൂർണമെന്റിൽ നിന്നും പിന്മാറി,” എന്ന് പറയുന്നു.
വായിക്കുക:‘അപകടത്തിൽ മരിച്ച സുധീറിന്റെയും ഭാര്യയുടെയും വൃക്കകൾ ദാനം ചെയ്യുന്നുവെന്ന,’ പോസ്റ്റ് വ്യാജമാണ്
പോസ്റ്റുകളിൽ പറയും പോലെ, ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ പണമില്ലാതെ പോയത് കൊണ്ടല്ല ഇന്ത്യൻ ഫുട്ബോൾ ടീം 1 950ല് ബ്രസിലിലെ ലോകകപ്പ് ഫുട്ബോള് മത്സരങ്ങളില് പങ്കെടുക്കാത്തത്,എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പരീശീലനത്തിന് സമയം ലഭിക്കാത്തതും വിഭവങ്ങളുടെ ക്ഷാമവും കൊണ്ടാണ് ഇന്ത്യ 1950 ഫീഫ ലോകകപ്പില് പങ്കെടുക്കാത്തത്. ഇന്ത്യന് ടീമിലെ ചില കളിക്കാർ അവരുടെ ആഗ്രഹം പ്രകാരമായിരുന്നു ഷൂവില്ലാതെ കളിച്ചിരുന്നത്.
Sources
Indian Express article on November 10,2022
The Tribune article dated June 19,2018
Sports Star article on 17 May 2014
History section of the website of AIFF
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|