schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
2 മാസത്തെ ബിൽ എടുക്കുന്നത് വഴി കെഎസ്ഇബി ഉപഭോക്താക്കളെ കബളിപ്പിക്കുന്നു എന്ന പേരില് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.
ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ +919999499044ലേക്ക് രണ്ടു പേർ ഈ പോസ്റ്റ് ഫാക്ട് ചെക്ക് ചെയ്യാൻ ആവശ്യപ്പെട്ട് മെസ്സേജ് ചെയ്തു. അതിലൊന്ന് വിഡീയോയാണ്.ഈ വീഡിയോയിലെ കണക്കുകൾ ഈ അടുത്ത കാലത്ത് വരുത്തിയ ചാർജ്ജ് വർദ്ധനവിന് മുന്പുള്ളതാണ്.
മറ്റൊന്ന് ഒരു പോസ്റ്റർ രൂപത്തിലുള്ള ഫോർവേഡുമാണ്.അതിൽ പറയുന്ന കണക്ക് ചാർജ്ജ് വർദ്ധനവിന് ശേഷമുള്ളതും.
ഫേസ്ബുക്കിലും ഈ വിഷയത്തിൽ പോസ്റ്റുകൾ വരുന്നുണ്ട്. “വൈദ്യുതി ബിൽ ഓരോ മാസവും കിട്ടണമെന്ന് നമ്മൾ ഓരോരുത്തരും ആവശ്യപ്പെടണം. എന്നാലേ ഒരു വലിയ തട്ടിപ്പിന് അന്ത്യമാകൂ.രണ്ട് മാസം കൂടുമ്പോൾ 250 യൂണിറ്റ് ഉപയോഗിച്ചവർ യൂണിറ്റിന് 8 രൂപ വെച്ചു നൽകണം. അതായത് 250×8 = 2000 രൂപ!
ഒരു മാസത്തേക്ക് പകുതി വെച്ചു കണക്ക് കൂട്ടിയാൽ 125 യൂണിറ്റ്. യൂണിറ്റിന് 5 രൂപ, അതായതു 125×5= 625 രൂപ!!625 വെച്ചു രണ്ട് മാസത്തേക്ക് 1250 രൂപ!രണ്ട് മാസം കൂടുമ്പോൾ റീഡിങ് എടുത്താൽ നമ്മൾ നൽകേണ്ട അധിക തുക 750 രൂപ!!!!
രണ്ട് മാസം കൂടുമ്പോൾ വൈദ്യുതി ബിൽ തരുന്നതിലെ വലിയ തട്ടിപ്പ് ഓരോ വ്യക്തിയും, കുടുംബവും മനസ്സിലാക്കണം,” എന്നാണ് പോസ്റ്റുകൾ പറയുന്നത്.
Rijo Abraham Idukki എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 179 പേർ അത് ഷെയർ ചെയ്തിട്ടുണ്ട്.
Malavika എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 46 ഷെയറുകൾ ഉണ്ടായിരുന്നു.
വൈദ്യുതി ചാർജ്ജ് വർദ്ധനവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രചരണം. പുതിയ താരിഫ് അനുസരിച്ച്, ഫിക്സ്ഡ് ചാർജ്ജ് 15 രൂപ കൂട്ടി. യൂണിറ്റിന് 30 പൈസയുടെ വർദ്ധനവ് വരും. പ്രതിമാസം ഉപഭോഗം 50 യൂണിറ്റ് വരെയുള്ള ഉപഭോക്താകൾക്ക് നിരക്ക് വർദ്ധന ബാധകമായിരിക്കില്ല. 100 യൂണിറ്റ് വരെ ഉപഭോഗമുള്ളവർക്ക് പ്രതിമാസം 22.50 രൂപയുടെ നിരക്ക് വർദ്ധനയുണ്ടാവും. 150 യൂണിറ്റ് വരെ 25 പൈസ വർധനയാണ് വരുത്തിയത്. 150 യൂണിറ്റ് വരെയുള്ളവർ മാസം 47.50 രൂപ അധികം നൽകേണ്ടി വരും. 151-200 യൂണിറ്റ് ആണെങ്കിൽ 70 രൂപ എന്നത് 100 ആക്കി ഫിക്സഡ് ചാർജ്. 250 യൂണിറ്റ് മറികടന്നാൽ ഫിക്സഡ് ചാർജ് 100 എന്നത് 130 ആവും. 500 വരെ യൂണിറ്റ് എത്തിയാൽ ഫിക്സഡ് ചാർജ് 150ൽ നിന്ന് 225 ആകും.
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ 2021ൽ ഇത്തരം ഒരു പ്രചരണം നടന്നപ്പോൾ കെഎസ്ഇബി അതിന് കൊടുത്ത മറുപടി ഞങ്ങൾക്ക് ലഭിച്ചു. “ബിൽ ലഭിക്കുന്നത് രണ്ട് മാസത്തേത് ആണെങ്കിലും അവരുടെ ശരാശരി പ്രതിമാസ ഉപഭോഗം കണക്കാക്കി വൈദ്യുത ചാര്ജ്ജ് കണ്ടെത്തിയശേഷം അതിൽ നിന്നാണ് ബിൽ കാലയളവിലെ തുക കണ്ടെത്തുന്നത്,” എന്നാണ് കെഎസ്ഇബി കൊടുത്ത വിശദീകരണം. ജൂൺ 6 2021ലാണ് കെഎസ്ഇബി ഈ വിശദീകരണം നൽകുന്നത്.
അത് കൂടാതെ, കെഎസ്ഇബിയെ ഉദ്ധരിച്ച് കൈരളി ടിവി മാർച്ച് 2 2021ൽ കൊടുത്ത സമാനമായ വിശീദകരണവും ഞങ്ങൾക്ക് കിട്ടി.
കൂടുതൽ തിരച്ചിലിൽ കെഎസ്ഇബി ബിൽ മാസം തോറും ആകണം എന്നാവശ്യപ്പെടുന്ന ഹർജി 2020 ജൂലൈ രണ്ടാം തീയതി ഹൈക്കോടതി തള്ളിയെന്നും ഞങ്ങൾ കണ്ടെത്തി. രണ്ടു മാസം കൂടുമ്പോൾ ബിൽ തുക കണക്കാക്കുന്ന രീതി ഉപഭോക്താവിന്റെ താല്പര്യം സംരക്ഷിക്കുന്നതാണ് എന്ന കെ എസ് ഇ ബി വാദം അംഗീകരിച്ചായിരുന്നു ഈ വിധി എന്ന് ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ കാനൂൻ എന്ന വെബ്സൈറ്റ് പ്രകാരവും രണ്ടു മാസം കൂടുമ്പോൾ ബിൽ തുക കണക്ക് കൂടുന്ന കെഎസ്ഇബിയുടെ രീതി ശരി വെച്ച് കൊണ്ട് ഹൈക്കോടതി ജൂലൈ രണ്ടാം തീയതി ഉത്തരവിട്ടതായി മനസിലാക്കാം.
എന്നാൽ, ഈ വീശദീകരണങ്ങൾ വന്നതിന് ശേഷമാണ് വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചത് എന്നത് കൊണ്ട് ഈ വിവരങ്ങൾ ഒന്നും പൂർണമായും ഞങ്ങളെ തൃപ്തരാക്കിയില്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ഞങ്ങൾ കെഎസ്ഇബി മീഡിയ വിഭാഗവുമായി ബന്ധപ്പെട്ടു.
ഈ വിഷയത്തിൽ മീഡിയ വിഭാഗത്തിന്റെ വീശീദീകരണം ആ വിഭാഗത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സബ് എഞ്ചിനീയർ വിപിൻ വിൽഫ്രഡ് നൽകി. അത് ഇങ്ങനെയാണ്:”മിക്കവാറും എല്ലാ ഗാര്ഹിക ഉപഭോക്താക്കള്ക്കും രണ്ട് മാസത്തില് ഒരിക്കല് ആണ് വൈദ്യുതിബില് ലഭിക്കുക. ബില് ലഭിക്കുന്നത് രണ്ട് മാസത്തേത് ആണെങ്കിലും അവരുടെ ശരാശരി പ്രതിമാസ ഉപഭോഗം കണക്കാക്കി വൈദ്യുത ചാര്ജ്ജ് കണ്ടെത്തിയശേഷം അതില്നിന്നാണ് ബില്കാലയളവിലെ തുക കണ്ടെത്തുന്നത്.കെ എസ് ഇ ബിയുടെ ദ്വൈമാസ ബില്ലിംഗ് സംവിധാനം തട്ടിപ്പാണെന്നും എല്ലാ മാസവും ബിൽ ലഭിക്കുന്നതാണ് ഉപഭോക്താവിന് ലാഭം എന്നുമുള്ള തരത്തിൽ ഒരു പ്രചാരണം നവമാധ്യമങ്ങളിൽ വ്യാപകമാണ്.
എന്താണ് ഇതിലെ വസ്തുത എന്ന് നമുക്ക് പരിശോധിക്കാം.രണ്ടുമാസത്തിലൊരിക്കലാണ് റീഡിംഗെടുക്കുന്നതെങ്കിലും ആകെ ഉപഭോഗത്തിന്റെ പകുതി കണക്കാക്കി പ്രതിമാസ വൈദ്യുതിബിൽ തുക കണ്ടെത്തുകയും അതിനെ 2 കൊണ്ട് ഗുണിച്ച് ദ്വൈമാസ ബിൽ നല്കുകയുമാണ് കെ എസ് ഇ ബി യഥാർത്ഥത്തിൽ ചെയ്തുവരുന്നത്
ഉദാഹരണത്തിന് ദ്വൈമാസ ഉപയോഗം 300 യൂണിറ്റാണെന്നിരിക്കട്ടെ. 150 യൂണിറ്റ് പ്രതിമാസം ഉപയോഗിച്ചു എന്ന് കണക്കാക്കി പ്രതിമാസ ബിൽ തുക കണ്ടുപിടിച്ച് അതിന്റെ ഇരട്ടി തുക ദ്വൈമാസ ബില്ലായി നല്കും. ഇങ്ങനെ ചെയ്യുന്നതുകൊണ്ടുതന്നെ ഉപഭോക്താവിന് യാതൊരു നഷ്ടവും ഉണ്ടാകുന്നില്ല എന്നതാണ് സത്യം.
ഇക്കാര്യം കെ എസ് ഇ ബിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന ലിങ്കിൽ നിന്ന് സ്വയം പരിശോധിച്ച് ബോധ്യപ്പെടാവുന്നതുമാണ്.”
പോരെങ്കിൽ വൈറലായി കൊണ്ടിരിക്കുന്ന പോസ്റ്റിൽ പോസ്റ്റിൽ പറയുന്ന രീതിയിൽ അല്ല വൈദ്യുതി ഉപയോഗം കണക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. “രണ്ടു മാസം കൂടുമ്പോൾ 250 യൂണിറ്റാണ് റീഡിംഗെങ്കിൽ 125 യൂണിറ്റ് പ്രതിമാസം ഉപയോഗിച്ചു എന്ന് കണക്കാക്കും.ടെലിസ്കോപ്പിക് ശൈലിയിലാണ് എനർജി ചാർജ് കണക്കാക്കുക,” അദ്ദേഹം പറഞ്ഞു.
ഈ രീതിയിൽ കണക്ക് കൂടുമ്പോൾ ,പുതിയ താരിഫനുസരിച്ച്, 1-50 units @ 3.15, 51-100 unit @3.95 101-125 unit @ 5.00 എന്ന തരത്തിലാണ് കണക്കാക്കുക. അതായത് 157.50 + 197.5 + 125 എന്ന രീതിയിൽ മൊത്തം 480 രൂപ വരും.70 രൂപ ഫിക്സഡ് ചാർജും വരും.ഇതിനു പുറമെ എനർജി ചർജിന്റെ 1% ഇലക്ട്രിസിറ്റി ഡ്യൂട്ടിയായും 6 രൂപ മീറ്റർ വാടകയായും (കെ എസ് ഇ ബിയുടെ മീറ്ററാണെങ്കിൽ) ഈടാക്കും. ഇങ്ങനെ കണ്ടെത്തുന്ന പ്രതിമാസ ബിൽ തുകയുടെ ഇരട്ടിയായിരിക്കും ദ്വൈമാസ ബിൽ തുക.
സംശയമുള്ളവർക്ക് https://www.kseb.in/bill_calculator_v12/ എന്ന ലിങ്കിൽ പോയി അവർക്ക് ഒരു മാസം ലഭിക്കാൻ സാധ്യത ഉള്ള തുക കണ്ടെത്തുകയും ആവാം.
വായിക്കാം: ബിജെപി പിന്തുണ നേടി പിണറായി വിജയന് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മത്സരിച്ചിട്ടില്ല
വൈറൽ പോസ്റ്റിലെ വാദങ്ങൾ തെറ്റാണ്. പോസ്റ്റിൽ പറയുന്ന രീതിയിൽ അല്ല കെഎസ്ഇബി ബിൽ തുക കണക്കാക്കുന്നത്. രണ്ടു മാസം ബിൽ കണക്കാക്കുന്ന രീതി മാറ്റി മാസം തോറും ബിൽ കണക്കാക്കുന്ന രീതി നടപ്പിലാക്കിയാൽ ബിൽ തുക കുറയും എന്ന വാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Facebook post by KSEB on June 6,2021
News report in Kairali TV on March 2,2021
News report by The Hindu on July 2,2020
Judgement uploaded in IndianKanoon
Telephone conversation with Vipin Wilfred of KSEB Media Cell
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|