schema:text
| - മാർച്ച് ഒന്ന് മുതൽ ഇന്ത്യയിൽ കോവിഡ് വാക്സീന്റെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചിരുന്നു. 60 വയസ് പിന്നിട്ടവര്ക്ക് പുറമെ 45 കഴിഞ്ഞ ഗുരുതര ആരോഗ്യപ്രശ്നം ഉള്ളവർക്കും വാക്സീൻ വിതരണം ചെയ്യാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ കോവിഡ് വാക്സീന് മിനിമം തുക 250 ആക്കിയെന്നും, എന്നാൽ കേരളസർക്കാർ സംസ്ഥാനത്ത് വാക്സിൻ സൗജന്യമാക്കിയെന്നുമുള്ള തരത്തിൽ ഒരു പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ പ്രചാരത്തിലുണ്ട്.
എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റിലെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) കണ്ടെത്തി. രാജ്യത്തുടനീളം സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യ നിരക്കിലാണ് നൽകുന്നതെന്നും കേരളത്തിലുൾപ്പടെ എല്ലാ സംസ്ഥാനങ്ങളിലും സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സീൻ ഡോസെടുക്കുന്നവർ പണം നൽകണമെന്നും കേരള ഹെൽത്ത് സെർവീസ്സ്, ഡയറക്ടർ, സരിത ആർ.എൽ, ഇന്ത്യ ടുഡേയെ അറിയിച്ചു.
സമാനമായ പോസ്റ്റുകളുടെ ആർക്കൈവ് ചെയ്ത ലിങ്കുകൾ: Archive 1, Archive 2, Archive 3.
AFWA അന്വേഷണം
രണ്ടാംഘട്ട വാക്സിനേഷൻ ആരംഭിക്കുന്നതിനു മുമ്പായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാർ കേന്ദ്രങ്ങളിൽ വാക്സീൻ സൗജന്യ നിരക്കിലാകും നൽകുകയെന്നും സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സീൻ ഡോസെടുക്കുന്നവർക്ക് പണം നൽകേണ്ടി വരുമെന്നും പറഞ്ഞിരുന്നു. വാക്സീൻ നിര്മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്ച്ച നടത്തിയ ശേഷം കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരു ഡോസ് കോവിഡ് വാക്സീൻ 250 രൂപയ്ക്ക് ലഭ്യമാക്കാൻ നിർദ്ദേശിച്ചതായി ന്യൂസ് 18 ഉൾപ്പടെ വിവിധ മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2020 ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് കോവിഡ് വാക്സീൻ സൗജന്യമായി നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താസമ്മേളനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞത് വിവാദമായിരുന്നു. എന്നാൽ വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷന് പണം നൽകണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച ശേഷം സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതിനാൽ, കേരളത്തിലെ നിലവിലെ സാഹചര്യം മനസ്സിലാക്കാൻ ഞങ്ങൾ സംസ്ഥാനത്തിന്റെ ഹെൽത്ത് സെർവീസ്സ്, ഡയറക്ടർ, സരിത ആർ. എല്ലിനെ, ബന്ധപ്പെട്ടു. "കോവിഡ് വാക്സിനേഷന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ നൽകിയിട്ടുള്ള നിര്ദ്ദേശങ്ങളാണ് കേരളവും പാലിക്കുന്നത്. കേന്ദ്ര ഉത്തരവ് പ്രകാരം സർക്കാർ കേന്ദ്രങ്ങളില് വാക്സീൻ സൗജന്യമാണ്. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് കോവിഡ് വാക്സീന് 250 രൂപ നൽകണം. കേരളത്തിലെ സ്വകാര്യ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യമല്ല, " ഡയറക്ടർ വ്യക്തമാക്കി.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പേഴ്സണല് സ്റ്റാഫ് അംഗമായ പ്രമോദ് കുമാറുമായും ഞങ്ങൾ ബന്ധപ്പെട്ടു. കേരളത്തിൽ കോവിഡ് വാക്സീൻ പൂർണ്ണമായും സൗജന്യമാക്കും എന്ന തരത്തിൽ സർക്കാർ യാതൊരു പ്രഖ്യാപനവും രണ്ടാംഘട്ട വാക്സിനേഷൻ ആരംഭിച്ചതിനു ശേഷം നടത്തിയിട്ടില്ലെന്നും, അത്തരം പ്രസ്താവനകൾ തിരഞ്ഞെടുപ്പ് ചട്ട ലംഘനമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതിനാൽ പ്രചാരത്തിലുള്ള വാദം തെറ്റാണെന്നു വ്യക്തമാണ്. ഇന്ത്യയിലെ എല്ലാ സർക്കാർ കേന്ദ്രങ്ങളിലും കോവിഡ് വാക്സീൻ സൗജന്യമാണ്. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സീന് പണം നൽകണം. ഇതിനായി കേന്ദ്രസർക്കാർ രാജ്യത്തുടനീളം നിർദ്ദേശിച്ച കൂടിയ നിരക്കാണ് 250 രൂപ. ഈ നിരക്ക് കേരളത്തിനും ബാധകമാണ്.
കോവിഡ് വാക്സീന് 250 രൂപ മിനിമം ചാർജ് കേന്ദ്ര സർക്കാർ, പക്ഷേ LDF ഭരിക്കുന്ന കേരളത്തിൽ തികച്ചും ഫ്രീ
ഇന്ത്യയിലെ എല്ലാ സർക്കാർ കേന്ദ്രങ്ങളിലും കോവിഡ് വാക്സീൻ സൗജന്യമാണ്. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സീൻ പണം നൽകണം. ഇതിനായി കേന്ദ്രസർക്കാർ രാജ്യത്തുടനീളം നിർദ്ദേശിച്ച കൂടിയ നിരക്കാണ് 250 രൂപ. ഈ നിരക്ക് കേരളത്തിനും ബാധകമാണ്.
|