schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
K rail (കെ റെയിൽ) ഉദ്യോഗസ്ഥർ പോലീസ് ഒത്താശയോടെ വീടിന്റെ വാതിൽ ചവിട്ടി പൊളിക്കുന്നുവെന്ന പേരിൽ ഒരു വീഡീയോ വൈറലാവുന്നുണ്ട്.
“വിജയനും കൂട്ടർക്കും വോട്ട് ചെയ്ത എല്ലാവരും ഇത് കാണണം. ഇതിനോക്കെയുള്ള license ആണ് നിങ്ങൾ നൽകിയത്. നാളെ ഇവർ നിങ്ങളുടെ വാതിൽ പടിക്കലും എത്തും. വാതിൽ ചവിട്ടി തുറന്ന് കെ റെയിൽ ഉദ്യോഗസ്ഥരുടെ ഗുണ്ടായിസത്തിന് പിണറായിയുടെ പോലീസ് ഒത്താശ നൽകുന്നു,” എന്ന വിവരണത്തോടെയാണ് വീഡിയോ വൈറലാവുന്നത്.
Naju Chakkara Sainuവിന്റെ പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 212 ഷെയറുകൾ ഉണ്ടായിരുന്നു.
Haneef Chavakkadന്റെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 228 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ പ്രചരിക്കുന്ന പോസ്റ്റുകളിൽ ഒന്ന് പരിശോധിച്ചപ്പോൾ അതിന്റെ കമന്റ് സെക്ഷനിൽ ഈ വീഡിയോയുടെ കൂടുതൽ നീളം ഉള്ള ഒരു പതിപ്പ് ഒരാൾ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു.
സത്യം വിളിച്ച് പറയാൻ എന്ന ഫേസ്ബുക്ക് പേജിൽ നിന്നുള്ളതാണ് വീഡിയോ. ആ വീഡിയോയിൽ വീട്ടിൽ കയറി കതക്ക് അടച്ചത് ചാകാൻ ആണ് എന്ന് ഒരു സ്ത്രീ പറയുന്നത് വ്യക്തമായി കേൾക്കാം. “ചേച്ചി മുറിയ്ക്ക് അകത്ത് കയറി കതക് അടയ്ക്കുന്നത് കണ്ടല്ലോ? അത് എന്തിനായിരുന്നു?” എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായാണ് ഇത് പറയുന്നത്. വീടിന്റെ അടുക്കള ഭാഗത്താണ് കല്ലിടൽ നടന്നത് എന്നും റിപ്പോർട്ടർ പറയുന്നുണ്ട്.
പിന്നീട്, സത്യം വിളിച്ച് പറയാൻ എന്ന പേജ് ആ വീഡിയോയ്ക്കൊപ്പമുള്ള വിവരണം തെറ്റാണ് എന്ന് മനസിലാക്കി പോസ്റ്റ് പിൻവലിക്കുകയും തിരുത്ത് കൊടുക്കുകയും ചെയ്തു. “കെ റയിൽ ഉദ്യോഗസ്ഥരാണ് വാതിൽ ചവിട്ടി തുറക്കുന്നത് എന്ന നിലയിൽ തെറ്റായ ഒരു വിവരം പ്രസ്തുത വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ ലഭിച്ചിരുന്നു. ഇത് തെറ്റായ വിവരമാണെന്ന് ബോധ്യപ്പെട്ട നിമിഷം തന്നെ തെറ്റിദ്ധാരണാ ജനകമായ പരാമർശങ്ങൾ തിരുത്തുകയും കൃത്യമായ വിവരങ്ങളോടെ പുന: പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ തെറ്റിദ്ധാരണാ ജനകമായ കുറിപ്പുകളോടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി അറിയുന്നു. ഇത് പിൻവലിക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു.വന്നുപോയ തെറ്റിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും മേലിൽ പേജിന്റെ വിശ്വാസ്യത നിലനിർത്തുവാൻ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും അറിയിക്കുന്നു,” എന്നാണ് സത്യം വിളിച്ച് പറയാൻ പേജ് കൊടുത്ത തിരുത്തി പറഞ്ഞത്. .
തുടർന്നുള്ള തിരച്ചിൽ ഇത് മാതൃഭൂമിയുടെ ന്യൂസിന്റെ വീഡിയോ ആണ് എന്ന് ബോധ്യപ്പെട്ടു. ആ വീഡിയോയും ഞങ്ങൾക്ക് കിട്ടി. അതിൽ നിന്നും ആത്മഹത്യാ ഭീഷണി മുഴക്കി വാതിൽ അടച്ചവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതാണ് വൈറലായ വീഡിയോയിലെ ദൃശ്യങ്ങൾ എന്ന് ബോധ്യമായി.
Mathrubhumi news’s report
തുടർന്നുള്ള തിരച്ചിലിൽ മനോരമ ന്യൂസിന്റെ വീഡിയോ കിട്ടി. കെ റെയിലിനെതിരെ കൊല്ലത്ത് പ്രതിഷേധം എന്നും ആത്മഹത്യ ഭീഷണി മുഴക്കി എന്നൊക്കെ വീഡിയോയിൽ റിപ്പോർട്ടർ പറയുന്നത് കേൾക്കാം.
പ്രതിഷേധത്തെ തുടർന്ന് സ്ഥലം ഏറ്റെടുപ്പിനുള്ള നടപടികൾ നിർത്തിയെന്നും റിപ്പോർട്ടിൽ നിന്നും മനസിലാക്കാം.
“ചത്ത് കഴിഞ്ഞാൽ പിന്നെ പ്രശ്നമില്ലല്ലോ? ആർക്കും ഭൂമി എടുക്കാല്ലോ? ഞങ്ങൾക്ക് വേറെ വീടില്ല; മതിൽ ചാടിക്കടന്ന് കല്ലിടുന്നു’; കെറെയിലിനെതിരെ കൊല്ലത്ത് പ്രതിഷേധം,” എന്ന കുറിപ്പോടെയാണ് മനോരമ ഈ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.
Manorama News’s report
തുടർന്ന് ഞങ്ങൾ കണ്ണനല്ലൂർ ഇൻസ്പെക്ടർ യു പി വിപിൻകുമാറിനെ വിളിച്ചു. കൊട്ടിയം തഴുത്തല വഞ്ചിമുക്ക് കാർത്തികയിൽ സിന്ധുവിന്റെ വീട്ടിലാണ് സംഭവം ഉണ്ടായത് എന്ന് കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ പറഞ്ഞു. സിന്ധു റോഡിന് എതിർവശത്തുള്ള വീട്ടിലേക്ക് മകളെ വലിച്ചിഴച്ച് കൊണ്ട് ഓടി കതക് അടച്ചു.
പിന്നാലെ ഓടിയെത്തിയ നാട്ടുകാർ മുൻവശത്തെ കതക് ചിവിട്ടി തുറക്കാൻ ശ്രമിച്ചു. തുറന്നുകിടക്കുകയായിരുന്ന വീടിന്റെ പിൻ ഭാഗത്തെ വാതിലിലൂടെ അകത്തുകടന്ന പൊലീസ് ഇരുവരെയും അനുനയിപ്പിച്ചു പുറത്തുകൊണ്ടുവന്നു പ്രശ്നം പരിഹരിക്കുകയായിരുന്നു, അദ്ദേഹം കൂടി ചേർത്തു.
ഞങ്ങൾ തുടർന്ന് മനോരമ ന്യൂസിന്റെ കൊല്ലം റിപ്പോർട്ടർ ബിനോയ് രാജനെ വിളിച്ചു. അദ്ദേഹവും പറഞ്ഞത്, വീട്ടമ്മ മകളുമായി ആത്മഹത്യ ഭീഷണി മുഴക്കി വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ അത് കണ്ടു നിന്ന നാട്ടുകാരാണ് കതക്ക് ചവിട്ടി പൊളിച്ചു അവരെ രക്ഷിക്കാൻ ശ്രമിച്ചത് എന്നാണ്. പിന്നീട് വീടിന്റെ പിൻവാതിൽ വഴി ഉള്ളിൽ പ്രവേശിച്ചു അവരെ അനുനയിപ്പിക്കുകയായിരുന്നു. സർവ്വേ നടപടികൾ തുടർന്നാൽ അവരുടെ വീട് പോവുമെന്നത് യാഥാർഥ്യമാണ്, എന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമം തുടങ്ങിയ മറ്റു പ്രസീദ്ധീകരണങ്ങളിലും വാർത്ത വന്നിട്ടുണ്ട്. മാധ്യമത്തിന്റെ കൊല്ലം ബ്യുറോ ചീഫ് അജിത് ശ്രീനിവാസൻ പറഞ്ഞതും ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെയും മകളെയും രക്ഷിക്കാനായാണ് വാതിൽ ചവിട്ടി തുറക്കാൻ ശ്രമിച്ചത് എന്നാണ്.
പ്രദേശവാസിയായ നുജുമുദ്ദിനോടും ഞങ്ങൾ സംസാരിച്ചു. പുതിയതായി പണി കഴിപ്പിച്ച വീടായിരുന്നു അത്. അത് നഷ്ടപ്പെടുമോ എന്ന ഭീതിയിലായിരുന്നു കുടുംബം. സർവേ നടപടി തുടങ്ങിയ ഉടനെ വീട്ടമ്മ കുഴഞ്ഞു വീണിരുന്നു. അതിനു ശേഷം മകളെ വിളിച്ചു വീട്ടിനുള്ളിൽ കയറി അവർ കതക് അടച്ചു. അപ്പോൾ പ്രദേശവാസികളാണ് മുൻവശത്തെ കതക്ക് ചവിട്ടി പൊളിക്കാൻ ശ്രമിക്കുന്നത്, നുജുമുദ്ദിൻ പറഞ്ഞു,. പൊലീസോ K rail ഉദ്യോഗസ്ഥരോ കതക് ചവിട്ടി തുറക്കാൻ ശ്രമിച്ചിട്ടില്ല. പിന്നീട് വീടിന്റെ പുറകിൽ ഉള്ള വാതിൽ വഴി അവരെ പുറത്തു കൊണ്ട് വരികയായിരുന്നു. കെ റെയിൽ വരുമ്പോൾ അവരുടെ വീട് നഷ്ടപ്പെടും എന്ന അവരുടെ ആശങ്ക ശരിയാണ്. പ്രതിഷേധത്തെ തുടർന്ന് സ്ഥലം ഏറ്റെടുപ്പിനുള്ള സർവേ നടപടികൾ ഉദ്യോഗസ്ഥർ നിർത്തി പോയി, അദ്ദേഹം കൂടി ചേർത്തു.
K rail പ്രോജക്ടിന് കല്ലിടാനായി വാതിൽ ചവിട്ടി പൊളിക്കുന്ന കെ റെയിൽ ഉദ്യോഗസ്ഥരല്ല വീഡിയോയിൽ ഉള്ളത്. കെ റെയിലിനു വേണ്ടി സ്ഥലമെടുക്കാൻ വന്ന ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാൻ ആത്മഹത്യ ഭീഷണി മുഴക്കി വാതിൽ അടച്ച കുടുംബത്തെ വാതിൽ ചവിട്ടി തുറന്നു പുറത്ത് കൊണ്ട് വരാൻ നാട്ടുകാർ ശ്രമിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്..കൊട്ടിയം തഴുത്തല വഞ്ചിമുക്ക് കാർത്തികയിൽ സിന്ധുവിന്റെ വീട്ടിലാണ് സംഭവം നടന്നത്.
വായിക്കാം: ക്രിസ്മസ് കരോളുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നത്
Facebook Page സത്യം വിളിച്ച് പറയാൻ
Telephone conversation with UP Vipin Kumar Inspector Kannanalloor Police station
Telephone conversation with Manorama News Kollam Reporter Binoy Rajan
Telephone conversation with Madhyamam Daily Kollam Bureau Chief Ajith Sreenivasan
Telephone conversation with Local resident Nujumudeen
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|