തിരുവനന്തപുരം ലോ കോളേജിൽ കെഎസ്യു വനിതാ നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ ക്യാമ്പസുകളിലെ അക്രമരാഷ്ട്രീയം വീണ്ടും ചർച്ച ആവുകയാണ്. കോവിഡ് കാലത്ത് അടഞ്ഞുകിടന്ന ക്യാമ്പസുകൾ തുറന്നതിന് പിന്നാലെ കോളേജ് യൂണിയൻ ഇലക്ഷനുകൾ നടന്നിരുന്നു. ഇതിനെത്തുടർന്ന് പലസ്ഥലങ്ങളിലും വിദ്യാർത്ഥി സംഘടനകൾ തമ്മിൽ അടിപിടിയും മറ്റ് സംഘർഷങ്ങളും ഉടലെടുത്തിരുന്നു.
ഫെബ്രുവരിയിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ നടന്ന എസ്എഫ്ഐ-എഐഎസ്എഫ് വിദ്യാർഥി സംഘത്തിന്റെ വീഡിയോ എന്നപേരിൽ ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. "തൃശൂർ ജില്ലാ ആശുപത്രിയിൽ SFI - AISF സംഘർഷം കോളേജിൽ തുടങ്ങിയ സംഘർഷമാണ് ആശുപത്രിയിലേക്ക് വ്യാപിച്ചത്," എന്നുള്ള കുറിപ്പിനൊപ്പം ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റ് ഇവിടെ കാണാം.
ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ പോസ്റ്റിലെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഈ വീഡിയോ കൊല്ലത്തെ ശാസ്താംകോട്ടയിൽ നടന്ന സംഘർഷത്തിന്റേതാണ്.
AFWA അന്വേഷണം
സംഘർഷം നടന്ന ചുറ്റുപാടിന് ഒരു ക്യാമ്പസ് അന്തരീക്ഷത്തിലും ആശുപത്രിയുടേതിനോടാണ് സാമ്യമുണ്ടായിരുന്നത്. സംഭവസ്ഥലത്ത് പല പ്രായപരിധിയിൽപ്പെട്ട ആളുകൾ ഉണ്ടായിരുന്നതും ഈ സംശയം ബലപ്പെടുത്തി.
തൃശ്ശൂരിൽ സംഭവിച്ചതെന്ത്?
തൃശ്ശൂരിൽ എഐഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതിന്റെ റിപ്പോർട്ടുകൾ ലഭ്യമാണോ എന്നാണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്. തുടർന്ന്, പോസ്റ്റിലെ വാദം ശരിയാണെന്ന് കണ്ടെത്താനായി. ഫെബ്രുവരി 17നാണ് തൃശ്ശൂരിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടിയത്തിന്റെ വാർത്താ റിപ്പോർട്ടുകൾ വന്നത്. ഒല്ലൂർ വൈലോപ്പിള്ളി കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇവരെ കാണാൻ സംഘടനയുടെ നേതാക്കൾ ആശുപത്രിയിലെത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ താഴെ കാണാം.
ആശുപത്രിയുടെ മുന്നിൽ നിന്നും എഐഎസ്എഫ് നേതാക്കളെന്ന് തോന്നിക്കുന്ന ചിലരെ പോലീസ് ബലംപ്രയോഗിച്ച് വാഹനത്തിലേക്ക് കയറ്റുന്ന വീഡിയോ പല ദൃശ്യമാധ്യമങ്ങളിലും നൽകിയിരുന്നു.
വീഡിയോ എവിടെ നിന്നുള്ളത്?
എന്നാൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോ മാധ്യമ റിപ്പോർട്ടുകളിൽ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഫേസ്ബുക്കിൽ കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ, കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലും വിദ്യാർത്ഥി സംഘർഷം ഉണ്ടായതായി കണ്ടെത്താനായി.
ഫെബ്രുവരി 15നായിരുന്നു കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ക്യാമ്പസുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. ശാസ്താംകോട്ട ഡിബി കോളേജിൽ കെഎസ് യുവിനായിരുന്നു വിജയം. ഇതിനെത്തുടർന്ന് കോളേജിൽ എസ്എഫ്ഐ കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ തങ്ങളുടെ വനിതാ പ്രവർത്തകർക്കടക്കം പരിക്കേറ്റിരുന്നു എന്നായിരുന്നു എസ്എഫ്ഐയുടെ വാദം.
പരിക്കേറ്റ എസ്എഫ്ഐയുടെ വനിതാ നേതാവിനെ ചുമന്നുകൊണ്ട് പോകുന്ന പ്രവർത്തകരുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇതിനുശേഷമാണ് കോളേജിലെ സംഘർഷം പുറത്തേക്ക് വ്യാപിച്ചത്. യൂണിയൻ ഭാരവാഹികളെ പലരെയും എസ്എഫ്ഐ ആക്രമിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലത്ത് തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചതിന് കൊടുത്ത തിരിച്ചടി എന്ന നിലയിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ എസ്എഫ്ഐ പ്രവർത്തകർ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നതും കണ്ടെത്താൻ സാധിച്ചു.
ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഓപി വിഭാഗത്തിന് മുൻപിലുള്ള കാത്തിരുപ്പ് കേന്ദ്രത്തിന് വീഡിയോയിലേതുമായി സാമ്യമുണ്ടെന്ന് കണ്ടെത്തി. കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്ന് നോക്കുമ്പോൾ കാണാവുന്ന പരിസരം തന്നെയാണ് വീഡിയോയിലും ഉള്ളതെന്ന് ബോധ്യപ്പെട്ടു. വീഡിയോയിൽ കാണാവുന്ന കസേരകളും മറ്റ് വസ്തുക്കളും താലൂക്ക് ആശുപത്രിയിൽ കണ്ടെത്താൻ സാധിച്ചു.
അടുത്തടുത്ത ദിനങ്ങളിൽ ഉണ്ടായ സംഘർഷം ആയതുകൊണ്ടാവാം തെറ്റായ വിവരങ്ങളോടൊപ്പം വീഡിയോ പലരും പങ്കുവയ്ക്കാൻ കാരണമായത്. എങ്കിലും, തൃശ്ശൂർ ജില്ലാ ആശുപത്രിയിലുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷത്തിൻറെ വീഡിയോ എന്ന പേരിൽ പലരും പങ്കുവെച്ചത് കൊല്ലത്ത് ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ കെഎസ്യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൻറെ വീഡിയോ ആണെന്ന് ഉറപ്പിക്കാം.
തൃശ്ശൂർ ജില്ലാ ആശുപത്രിയിലുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷത്തിൻറെ വീഡിയോ.
ഇത് കൊല്ലത്തെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ഉണ്ടായ സംഘർഷത്തിൻറെ വീഡിയോ ആണ്.