schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Daily Reads
ഉക്രയ്നിൽ റഷ്യ സൈനിക നീക്കം തുടങ്ങിയത് മുതൽ കേരളത്തിൽ ആശങ്ക പടരുകയാണ്. യൂറോപ്യൻ യൂണിയനുമായും യു.എസ് നേതൃത്വം നൽകുന്ന നാറ്റോ സൈനിക സഖ്യമായും ഉക്രയ്ൻ അടുത്തതാണ് റഷ്യയെ പ്രകോപിപ്പിച്ചത്.
റഷ്യൻ സൈന്യം ഉക്രയ്ൻ അതിർത്തി കടന്നതോടെ സംഘർഷം കൂടുതൽ രൂക്ഷമായി.ഉക്രയ്നിലെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി മോസ്കോ അംഗീകരിച്ച ലുഗാൻസ്ക്, ഡൊനെട്സ്ക് എന്നിവിടങ്ങളിലേക്ക് കടന്നു കയറിയ റഷ്യൻ സൈന്യം ഉക്രയ്നിലെ മറ്റ് നഗരങ്ങളെ ലക്ഷ്യമിട്ട് നീങ്ങുന്നതായും റിപ്പോർട്ട് ഉണ്ട്..
ധാരാളം മലയാളി വിദ്യാർഥികൾ ഉള്ള സ്ഥലമാണ് ഉക്രൈൻ‘കേരളത്തില് നിന്നുള്ള 2,320 വിദ്യാര്ത്ഥികള് നിലവില് അവിടെയുണ്ട്. അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തില് അടിയന്തര ഇടപെടല് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനു കത്തയച്ചിരുന്നു.
ഉക്രയ്നിൽ നിന്ന് നോർക്ക റൂട്ട്സുമായി 468 മലയാളി വിദ്യാർഥികൾ ബന്ധപ്പെട്ടുവെന്ന് പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ടുമെന്റിന്റെ വാർത്ത കുറിപ്പ് പറയുന്നു. “ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ് ഏറ്റവും കൂടുതൽ. 200 പേർ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി- 44, ബൊഗോമോളറ്റസ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി-10 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം.
ആകെ 20ഓളം സർവകലാശാലകളിൽ നിന്നും വിദ്യാർഥികളുടെ സഹായാഭ്യർഥന ലഭിച്ചു. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിമാനങ്ങൾ മുടങ്ങിയതു മൂലം വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഉക്രയ്നിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കുന്നതായി<” നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.
ഈ സാഹചര്യത്തിൽ കേരള ജനത വളരെ ശ്രദ്ധാപൂർവം ഉറ്റുനോക്കുന്ന ഒരു സംഭവമാണ് റഷ്യൻ ഉക്രയ്ൻ സംഘർഷം. അത് കൊണ്ട് തന്നെ മലയാള പത്രങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് അവിടത്തെ സംഭവ വികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഉക്രയ്നിൽ നിന്നുള്ളത് എന്ന പേരിൽ മാധ്യമങ്ങളിലും വരുന്ന പല ദൃശ്യങ്ങളും തെറ്റാണ് എന്ന പരാതി ഉയർന്നു കഴിഞ്ഞു.
അതിൽ ഒന്ന് ഉക്രയ്നിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്ന റഷ്യൻ സൈന്യം എന്ന പേരിൽ പ്രചരിച്ച ജനം ടിവിയുടെ വീഡിയോ ആണ്.
പിന്നീട് ജനം ടിവി ഈ ദൃശ്യങ്ങൾ അടങ്ങിയ അവരുടെ ഫേസ്ബുക്ക് ലൈവ് ഡിലീറ്റ് ചെയ്തു.ജനം ടിവി കൊടുത്ത വീഡിയോയിലേതിന് സമാനമായ ദൃശ്യങ്ങൾ വിവിധ ഇന്ത്യൻ ഭാഷകളിൽ വൈറലായിരുന്നു. അത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീം വസ്തുത പരിശോധന നടത്തിയിട്ടുണ്ട്.
റഷ്യൻ വെബ്സൈറ്റായ ‘Bestlibrary, മറ്റൊരു വെബ്സൈറ്റായ Alisastom എന്നിവയിൽ നിന്നും ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ് ടീമിന് ഇതേ വീഡിയോ കിട്ടിയിരുന്നു. ‘Made in Russia’ എന്ന ഫേസ്ബുക്ക് പേജിൽ September 18, 2016ന് ഈ വീഡിയോ കൊടുത്തിരുന്നതായും ഞങ്ങളുടെ ഫാക്ടചെക്ക് ടീം കണ്ടെത്തി. നിരവധി റിവേഴ്സ് ഇമേജ് സെർച്ചുകളും കീവേഡ് സെർച്ചുകളും നടത്തിയിട്ടും , വീഡിയോയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും, ഈ ക്ലിപ്പ് കുറഞ്ഞത് കഴിഞ്ഞ എട്ട് വർഷമായി ഇന്റർനെറ്റിൽ ഉണ്ട് എന്ന് ബോധ്യപ്പെട്ടു. അതിനാൽ തന്നെ ഇതിന് റഷ്യ-ഉക്രെയ്ൻ ഏറ്റുമുട്ടലുമായി ബന്ധമില്ല.
ഉക്രയ്നെ ആക്രമിക്കാൻ പുറപ്പെടുന്ന റഷ്യൻ പോർ വിമാനങ്ങൾ എന്ന പേരിൽ Suprabhaatham Daily അവരുടെ ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോ കൊടുത്തിടുണ്ട്. വാസ്തവത്തിൽ അവർ മറ്റ് ഭാഷകളിൽ വൈറലായ ഒരു വീഡിയോ ഉപയോഗിക്കുകയായിരുന്നു.
24 ന്യൂസ്, മീഡിയ വണ് എന്നിവരും ഇതേ വീഡിയോ ഉക്രയ്നിൽ നിന്നുള്ളത് എന്ന പേരിൽ ഷെയർ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ് ടീം ഈ വീഡിയോ വിശദമായി പരിശോധിച്ചിരുന്നു.
ഞങ്ങൾ ഈ വീഡിയോ പല കീഫ്രെയിമുകളായി വിഭജിച്ച് Yandex-ൽ ഒരു കീഫ്രെയിമിന്റെ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ YouTube-ൽ പോസ്റ്റ് ചെയ്ത 2020-ലെ ഒരു എയർഷോയുടെ വീഡിയോയിൽ നിന്നുള്ളതാണ് ആ ഫ്രെയിം എന്ന് ബോധ്യമായി.
മാതൃഭൂമി ന്യൂസ് അവരുടെ ഫെയ്സ്ബുക്ക് പേജില് പങ്കുവെച്ച ഒരു വാര്ത്ത വീഡിയോയാണ് ഏറെ സമൂഹ മാധ്യമ ചർച്ചയ്ക്ക് വഴി വെച്ചത്. വൈകിട്ട് അഞ്ചിന് അവർ സംപ്രേക്ഷണം ചെയ്ത ബുള്ളറ്റിനിൽ കൊടുത്ത ഒരു വാർത്ത ദൃശ്യമായിരുന്നു അത്.
മാതൃഭൂമിയ്ക്ക് പറ്റിയ ആ പിഴവ് ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമ ഇടങ്ങളിൽ ധാരാളം ചർച്ചയ്ക്ക് കാരണമായി.
അഖണ്ഡ ഭാരതം എന്ന സംഘപരിവാർ അനുകൂലമായ ഫേസ്ബുക്ക് പേജ്, “മാതൃഭൂമിയിൽ “War video game” കാണിച്ച് തത്സമയ ജുദ്ധം” എന്ന പേരിൽ ആ വീഡിയോയെ കളിയാക്കുന്നുണ്ട്. മാതൃഭൂമിയെ കളിയാക്കാൻ യുദ്ധം എന്ന വാക്ക് “ജുദ്ധം” എന്നാണ് ആ പോസ്റ്റിൽ എഴുതിയിരിക്കുന്നത്.
“റഷ്യ ഉക്രയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് നൽകിയ ഒരു ദൃശ്യത്തിൽ പിഴവ് പറ്റിയിരുന്നു. തെറ്റുപറ്റിയതിൽ ഖേദിക്കുകയാണ്.” എന്ന് ഒരു തിരുത്തും മാതൃഭൂമി പിന്നീട് കൊടുത്തിരുന്നു.
എന്നാൽ തിരുത്ത് കൊടുത്തതിനു ശേഷവും മാതൃഭൂമിയ്ക്കെതിരെയുള്ള സൈബർ ആക്രമണം ഒഴിഞ്ഞില്ല.സിപിഎം അനുകൂലി പേജായ CPIM Cyber Commune ഇത് “ഇത് തെറ്റ് പറ്റലൊന്നും അല്ല! മറിച്ച് സ്വന്തം പ്രേക്ഷകരെ സംബന്ധിച്ച് മാധ്യമങ്ങൾക്കുള്ള ഒരു വിലയിരുത്തലിന്റെ ഫലമായി ഉണ്ടായതാണ്!” എന്ന പേരിൽ മാതൃഭൂമിയെ വിമർശിക്കുന്നുണ്ട്.
“തങ്ങൾ എന്ത് കാണിച്ചാലും വലിയൊരു വിഭാഗം ആളുകൾ അത് വിശ്വസിക്കും എന്ന് നന്നായി അറിയാവുന്നതിന്റെ ഫലമായി മുൻപ് ചെയ്തിരുന്നത് പോലെ ചെയ്ത് നോക്കിയതാണ് .സോഷ്യൽ മീഡിയ സജീവമാകുന്നതിന് മുൻപ് ഇത്തരം കാര്യങ്ങൾ നമുക്ക് മനസ്സിലായാൽ പോലും അത് ചൂണ്ടിക്കാണിക്കാൻ ഉള്ള ഒരു പ്ലാറ്റ്ഫോം ഇല്ലായിരുന്നത് കൊണ്ട് തിരിച്ചറിയാൻ സാധിക്കാത്ത ആളുകൾ അത് യാഥാർഥ്യം വിശ്വസിച്ചിരുന്നു.നമ്മളെയൊക്കെ ഈ മാധ്യമങ്ങൾ ഇത്രയും കാലം ഏതൊക്കെ വിധത്തിൽ കബളിപ്പിച്ചിരുന്നു എന്നതാണ് ഇത്തരം ക്ഷമാപണം ഉണ്ടാകുമ്പോൾ ഓർമിക്കേണ്ടത്!,” എന്നാണ് CPIM Cyber Commune മാതൃഭൂമി വാർത്തയോട് പ്രതികരിച്ചത്.
Arma 3 എന്ന കംപ്യൂട്ടര് ഗെയിമന്റെ ദൃശ്യങ്ങളാണ് മാതൃഭൂമി സംപ്രേക്ഷണം ചെയ്തത്. മറ്റ് ഭാഷകളിലും പലരും യഥാര്ത്ഥ യുദ്ധ വീഡിയോ എന്ന പേരില് ഇത് പ്രചരിപ്പിക്കുന്നുണ്ട്. KakarotGamin എന്ന ഫേസ്ബുക് പേജിൽ നിന്നുള്ളതായിരുന്നു ഈ വീഡിയോ.
Arma 3 എന്ന കംപ്യൂട്ടര് ഗെയിമന്റെ ദൃശ്യങ്ങൾ ഉക്രയ്നിൽ നിന്നുള്ളത് എന്ന പേരിൽ വിവിധ അവകാശവാദങ്ങളോടെ മറ്റ് ഭാഷകളിലും പ്രചരിക്കുന്നുണ്ട്. അവയെ കുറിച്ച് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീം വസ്തുത പരിശോധന നടത്തിയിട്ടുണ്ട്.
മലയാള മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത വിഷയമാണ് ഉക്രയ്നിൽ റഷ്യ നടത്തിയ സൈനിക നീക്കം എന്നാൽ പലപ്പോഴും അവർ ഉക്രയ്നിൽ നിന്നുള്ളത് എന്ന പേരിൽ പങ്ക് വെച്ച ദൃശ്യങ്ങൾ തെറ്റിദ്ധാരണാജനകവും തെറ്റായവയും ആയിരുന്നു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|